
പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി ജയിലില്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയുടെ പണം ഉപയോഗിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കേസിലാണ് സര്‍ക്കോസിക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കോസി ചൊവ്വാഴ്ച്ച മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച് തുടങ്ങി. ഇതോടെ ജയിലില്‍ അടയ്ക്കപ്പെടുന്ന ആദ്യത്തെ ഫ്രഞ്ച് മുന്‍ പ്രസിഡന്റായി സര്‍ക്കോസി.
ഇതിന് മുന്‍പ് രണ്ടാം ലോക മഹായുദ്ധകാലത്താണ് ഫ്രാന്‍സില്‍ ഒരു നേതാവ് ജയിലിലടയ്ക്കപ്പെട്ടിട്ടുള്ളത്. 1945ല്‍ രാജ്യദ്രേഹക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട നാസി അനുഭാവിയായ ഫിലിപ് പെറ്റൈനാണ് സര്‍ക്കോസിക്ക് മുന്‍പ് ജയിലില്‍ അടയ്ക്കപ്പെട്ട ഫ്രാൻസിലെ നേതാവ്.
2007ല്‍ ലിബിയയുടെ അന്തരിച്ച പ്രസിഡന്റ് ഗദ്ദാഫിയില്‍ നിന്ന് ധനസഹായം തേടിയെന്നതാണ് സര്‍ക്കോസിക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ലിബിയയില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാന്‍ സര്‍ക്കോസി ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ മാസമാണ് കോടതി ശിക്ഷ വിധിച്ചത്. അന്‍പത് വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഒരു രാഷ്ട്രത്തലവന്‍ ജയിലലടയ്ക്കപ്പെടുന്നത്. പാരീസിലെ മൊണ്ട്പാര്‍നാസെ ജില്ലയിലുള്ള ലാ സാന്റേ ജയിലിലാണ് സര്‍ക്കോസി കഴിയുന്നത്. സുരക്ഷയെ കരുതി സര്‍ക്കോസിയെ ഐസൊലേഷന്‍ വിഭാഗത്തിലാണ് പാര്‍പ്പിച്ചത്. ഏകാന്ത തടവിന് തുല്യമാണിത്.
ശിക്ഷാ വിധിക്കെതിരെ സര്‍ക്കോസി അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജയിലില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. 2007 മുതല്‍ 2012വരെയാണ് സര്‍ക്കോസി ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്നത്. തന്റെ തടവ് ഫ്രാന്‍സിന് കനത്ത വിലയും അപമാനവുമാണെന്ന് ജയിലിലടക്കുന്നത് മുമ്പായി സര്‍ക്കോസി പറഞ്ഞിരുന്നു.
Content Highlight; Former French President Nicolas Sarkozy Jailed for Five Years in Paris