
വാഷിംഗ്ടൺ: തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെക്കാളും ചൈനയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോടെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌കോട്ട് ബസന്റിന്റെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ന്യൂഡല്‍ഹിക്കും വാഷിംഗ്ടണിനും തീര്‍ക്കാനുള്ളതേ ഉള്ളൂ എന്നാണ് സ്‌കോട്ട് ബെസന്റെ പ്രതികരണം.
ഇന്ത്യ റഷ്യയില്‍ നിന്ന് ഇപ്പോഴും എണ്ണ വാങ്ങുന്നതിനെയും ബെസന്റ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള ആശങ്കയും ബെസന്റ് അറിയിച്ചു.
ഷാങ്ഹായി ഉച്ചകോടിയില്‍ നടന്ന കൂടിക്കാഴ്ച്ചയെ പ്രകടനാത്മകം എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്. ലോകത്തിലെ മഹത്തരമായ രണ്ടു രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ അടിത്തറ ഉണ്ടാക്കണമെന്നും ബെസന്റ് വ്യക്തമാക്കിയത്.
അതിനിടെ, യുഎസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ എടുത്ത് കളയാമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-ചൈന-റഷ്യ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ വാദവുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപിന്റെ താരിഫ് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയും റഷ്യയും ചൈനയും തമ്മിലുള്ള സഹകരണം ദൃഢമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരാനാണ് ഇന്ത്യയുടെ തീരുമാനമെന്നും മോദി പുടിനെ അറിയിച്ചിരുന്നു.
Content Highlight; US Treasury Secretary Scott Bessent on India–US Relations