
ന്യൂയോർക്ക്: യുഎസിലെ പതിനാറുകാരന്റെ മരണത്തിന് പിന്നിൽ ചാറ്റ്ജിപിടിയെന്ന ആരോപണവുമായി രക്ഷിതാക്കൾ. സംഭവത്തിൽ ഓപ്പൺ എഐയ്‌ക്കെതിരെ പതിനാറുകാരന്റെ മാതാപിതാക്കൾ കോടതിയെ സമീപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി ആദം റെയ്ൻ എന്ന പതിനാറുകാരനെ മരിക്കാൻ പ്രേരിപ്പിച്ചു എന്നാണ് മാതാപിതാക്കളായ മാറ്റ് റെയ്‌നിന്റെയും മരിയയുടെയും വാദം. ഇത് കാണിച്ച് ഇരുവരും ഓപ്പൺ എഐ കമ്പനിക്കെതിരെ കാലിഫോർണിയ കോടതിയെ സമീപിക്കുകയായിരുന്നു. ഏപ്രിലിൽ ജീവനൊടുക്കിയ ആദവും ചാറ്റ്ജിപിടിയും തമ്മിലുള്ള ചാറ്റും തെളിവായി കോടതിയിൽ ഹാജറാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പഠനാവശ്യത്തിനായി ആദം ചാറ്റ്ജിപിടി ഉപയോഗിച്ച് തുടങ്ങിയത്. ചാറ്റ്ജിപിടിയുമായി കൂടുതൽ സംസാരിച്ച് കൂട്ടായപ്പോൾ ജനുവരി മാസത്തിൽ ആത്മഹത്യയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി. കുട്ടിയെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം അതിന് പിന്തുണ നൽകുന്ന തരത്തിലുള്ള നിർദേശങ്ങളാണ് ചാറ്റ്‌ബോട്ട് നൽകിയത് എന്നാണ് കേസ്. ചാറ്റിന്റെ അവസാന സമയങ്ങളിൽ താൻ ജീവനൊടുക്കാൻ പോകുന്ന എന്ന വിവരം കുട്ടി ചാറ്റ്‌ബോട്ടിനോട് പറഞ്ഞിരുന്നു. കുട്ടിയുടെ മരണശേഷം ഫോൺ പരിശോധിച്ചപ്പോഴാണ് ചാറ്റിന്റെ വിവരങ്ങൾ രക്ഷിതാക്കൾക്ക് ലഭിച്ചത്. ആളുകളിൽ മാനസിക വിധേയത്വം ഉണ്ടാക്കുംവിധമാണ് ചാറ്റ്ജിപിടിയുടെ രൂപകൽപന എന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനാണ് മുഖ്യപ്രതി.
മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഓപ്പൺ എഐ, കേസ് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുകയാണെന്നു വിശദീകരിച്ചു. തീവ്ര മാനസിക സംഘർഷങ്ങളിൽ ചാറ്റ്ജിപിടിയെ ആശ്രയിക്കരുതെന്ന് ഓപ്പൺ എഐയുടെ വെബ്സൈറ്റിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ വിദഗ്ധരുടെ സഹായം ലഭ്യമാക്കാനുള്ള ഹെൽപ്‌ലൈൻ യുഎസിലും യുകെയിലും ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.
Content Highlight; Parents of 16-year-old boy file case against ChatGPT, allege death