
മാഡ്രിഡ്: വംശഹത്യയുടെ വിനാശകരമായ സാചര്യത്തിലാണ് ഗാസയെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. ഇസ്രയേലുമായുള്ള സഹകരണം യൂറോപ്യന്‍ യൂണിയന് (ഇ യു) അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രസ്സല്‍സില്‍ വെച്ച് നടന്ന ഇ യു ഉച്ചകോടിക്ക് മുമ്പാകെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാഞ്ചെസ്.
യൂറോപ്യന്‍ യൂണിയന്റെ റിപ്പോര്‍ട്ട് സൂചിപ്പിച്ചായിരുന്നു അദ്ദേഹം പ്രതികരിച്ചത്. വ്യാപാര ബന്ധങ്ങളില്‍ അടിസ്ഥാനമായ കരാറിന് കീഴിലുള്ള മനുഷ്യാവകാശങ്ങള്‍ ഇസ്രയേല്‍ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പലസ്തീന്റെ അതിര്‍ത്തികളില്‍ മാനുഷിക സഹായങ്ങള്‍ തടഞ്ഞുവെച്ച ഇസ്രയേല്‍ നടപടി, സിവിലിയന്‍ നാശനഷ്ടങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം, കൂട്ടപലായനം, യുദ്ധം മൂലമുണ്ടായ നാശം തുടങ്ങിയവ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് സാഞ്ചെസ് യൂറോപ്യൻ യൂണിയൻ്റെ സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇസ്രയേല്‍-യൂറോപ്യന്‍ യൂണിയന് സഹകരണകരാര്‍ നിര്‍ത്തിവെക്കുന്നതില്‍ അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള സമ്മതം ആവശ്യമാണ്. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ആദ്യം തുറന്നുപറഞ്ഞ യൂറോപ്യന്‍ നേതാക്കളില്‍ ഒരാളാണ് സാഞ്ചെസ്. അതേസമയം സാഞ്ചെസിനെതിരെ ഇസ്രയേലിന്റെ മാഡ്രിഡ് എംബസി രംഗത്തെത്തി.
ഇസ്രയേലിനെ സാഞ്ചെസ് പൈശാചവല്‍ക്കരിക്കുകയാണെന്ന് എംബസി പറഞ്ഞു. സ്പെയിന് ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണുള്ളതെന്നും എംബസി എക്സില്‍ കുറിച്ചു. എന്നാല്‍ സാഞ്ചെസിന്റെ പ്രതികരണത്തെ നേരിട്ട് പരാമര്‍ശിച്ചായിരുന്നില്ല എംബസിയുടെ വിമര്‍ശനം. 'ഇത് വളരെ ഖേദകരം മാത്രമല്ല, അത് ധാര്‍മികമായി പ്രതിരോധിക്കാന്‍ കഴിയാത്തതും കൂടിയാണ്. ഒന്നിലധികം അസ്ഥിത്വ ഭീഷണികള്‍ നേരിടുന്ന ജനാധിപത്യ രാജ്യമായ ഇസ്രയേലിന് അവരുടെ പൗരന്മാരെ പ്രതിരോധിക്കാനുള്ള അവകാശവും കടമയുമുണ്ട്', എംബസി പറഞ്ഞു. എന്നാല്‍ ഇസ്രയേലിന്റെ ഈ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് പ്രതികരിച്ച സ്പാനിഷ് സര്‍ക്കാര്‍ എംബസിയുടെ ചുമതലയുള്ളവരെ വിളിച്ചു വരുത്തിയിട്ടുണ്ട്.
അതേസമയം 24 മണിക്കൂറിനുള്ളില്‍ 71 പേര് ഗാസയില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം മാത്രം സഹായം കാത്ത് നിന്ന 549 പേരെയാണ് ഇസ്രയേല്‍ കൊലപ്പടുത്തിയത്. 2023 ഒക്ടോബര്‍ ഏഴ് വരെ ഇതുവരെ 56, 259 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 1,32,458 പേര്‍ക്ക് പരിക്കേറ്റു.
Content Highlights: Spain Prime Minister says Gaza was in Genocide Israel denied