
തെഹ്‌റാന്‍: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ നിർണായക നീക്കവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. തന്റെ പിൻഗാമികളുടെ പട്ടിക ഖമേനി മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്.
ഇസ്രയേല്‍, യുഎസ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിലെ ചില സൈനിക ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങളിലാണ് പിൻഗാമി സാധ്യതാ പട്ടിക പുറത്തായതെന്നാണ് വിവരം. ഇസ്രയേലിന്റെ ആക്രമണ സാധ്യത കണക്കിലെടുത്ത് ഖമേനി നിലവിൽ സുരക്ഷിത കേന്ദ്രത്തിലാണെന്നാണ് സൂചന. ഇവിടെ നിന്നാണ് പിൻഗാമി സാധ്യതാ പട്ടിക ഖമേനി മുന്നോട്ടുവെച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാനിലെ മൂന്ന് മുതിര്‍ന്ന പുരോഹിതരെയാണ് ഖമേനി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും വിവരമുണ്ട്. ഖമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖമേനിയെ പിന്‍ഗാമിയായി പ്രഖ്യാപിക്കുമെന്ന് ചില വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മകനെ പിൻഗാമിയായി ഖമേനി പരിഗണിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുകൂടാതെ യുദ്ധത്തില്‍ നിലവിലെ സൈനിക നേതൃത്വത്തിന് ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഉടൻ തന്നെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നവിധം ഉദ്യോഗസ്ഥരുടെ പേരുകളും അദ്ദേഹം നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇറാനില്‍ പുതിയ ആത്മീയ നേതാവിനെ തിരഞ്ഞെടുക്കുന്നത് മാസങ്ങള്‍ നീണ്ട പ്രക്രിയയിലൂടെയാണ്. എന്നാല്‍ തന്നെ ഇസ്രായേലോ യുഎസ്സോ ആക്രമണത്തിലൂടെ ഇല്ലാതാക്കുകയാണെങ്കില്‍ ഉടനെ തന്നെ പുതിയ ആത്മീയ നേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് ഖമേനി ആവശ്യപ്പെട്ടിരിക്കുന്നത്. ഖമേനി എവിടെയാണ് ഉള്ളതെന്ന് തനിക്ക് അറിയാമെന്നും എത്രയും പെട്ടെന്ന് കീഴടങ്ങണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദിവസങ്ങൾക്ക് മുൻപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന മറുപടിയായിരുന്നു ഖമേനി നൽകിയത്. അതീവ സുരക്ഷാ കേന്ദ്രത്തിലുള്ള ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തരായ ആളുകള്‍ മാത്രമാണ് ഉള്ളതെന്നാണ് വിവരം. ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങള്‍ ഖമേനിയോ അദ്ദേഹത്തിനൊപ്പമുള്ളവരോ ഉപയോഗിക്കുന്നില്ല എന്നും റിപ്പോർട്ടുണ്ട്.
Content highlights: Ayatollah Ali Khamenei Reportedly announces new successor