ഇറാന്റെ മുഖ്യ ശത്രു ഡോണൾ‍ഡ് ട്രംപിനെ വധിക്കാൻ അവര്‍ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

ആണവായുധങ്ങൾ ആയുധമാക്കാനുള്ള ഇറാൻ്റെ ആഗ്രഹത്തെ ഭീഷണിപ്പെടുത്തുന്ന ട്രംപിന്റെ കഴിവിനെയും നെതന്യാഹു പ്രശംസിച്ചു

dot image

ടെല്‍ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തങ്ങളുടെ ആണവ വ്യോമകേന്ദ്രങ്ങൾ പദ്ധതിക്ക് ട്രംപ് ഒരു ഭീഷണിയാകുമെന്ന് ഇറാൻ ഭയന്നിരുന്നതായും നെതന്യാഹു പറഞ്ഞു. ഇന്നലെ ഫോക്സ് സ്യൂസിനോടിനോട് പ്രതികരിക്കവെയാണ് ഇസ്രയേലി പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ഇസ്രയേൽ- ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് നെതന്യാഹു മാധ്യമങ്ങളെ കാണുന്നത്.

ഇറാന്റെ മുഖ്യ ശത്രുവാണ് ട്രംപ്. അമേരിക്കയുടെ മരണം സ്വപ്നം കാണുന്ന അവർ രണ്ട് വട്ടമാണ് അമേരിക്കയുടെ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചത്. ആണവ ആയുധങ്ങൾ നിർമിക്കുന്ന, അത് നിങ്ങളുടെ ന​ഗരങ്ങളിൽ വിക്ഷേപിക്കുന്ന ഇറാനെ നിങ്ങൾക്ക് ആവശ്യമുണ്ടോ. ആയത്തുള്ള ഖമേനി തന്ത്രശാലിയായ നേതാവാണ്. മറ്റുള്ളവരെ പോലെ വിലപേശാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. യുറേനിയം സമ്പുഷ്ടമാക്കാനുള്ള വഴികളാണ് ഇറാൻ ചെയ്ത് കൊണ്ടിരിക്കുന്നത്. ബില്യൺ കണക്കിന് ഡോളറുകൾ ചെലവഴിച്ച് കൊണ്ട് ബോംബിലേക്കുള്ള പാത നിർമ്മിക്കുകയാണ് അവർ. ഖാസിം സുലൈമാനിയെ കൊന്നത് ഖമേനിയാണ്. ഇറാന് ഒരു ആണവായുധവും കൈവശം വെയ്ക്കാൻ കഴിയില്ല. യുറേനിയം സമ്പുഷ്ടമാക്കാനും കഴിയില്ല. ഇറാനെ സംബന്ധിച്ച് ട്രംപ് ശക്തനായൊരു നേതാവായിരുന്നു. അതിനാൽ അവരുടെ മുഖ്യ ശത്രുവും അദ്ദേഹം തന്നെയാണെന്നാണ് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞത്.

ആണവായുധങ്ങൾ ആയുധമാക്കാനുള്ള ഇറാൻ്റെ ആഗ്രഹത്തെ ഭീഷണിപ്പെടുത്തുന്ന ട്രംപിന്റെ കഴിവിനെയും നെതന്യാഹു പ്രശംസിച്ചു. ആ കാര്യത്തിൽ ട്രംപിൻ്റെ "ജൂനിയർ പങ്കാളി" എന്ന് സ്വയം വിശേഷിപ്പിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. ആണവ ആയുധത്തിന്റെ കാര്യത്തില്‍ എന്റെ രാജ്യം ഭീഷണി നേരിട്ടു കൊണ്ടിരുന്നു. 12-ാം മണിക്കൂറിൽ തിരിച്ച് ആക്രമിക്കുക എന്നല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ഇസ്രയേലിനെ നശിപ്പിക്കുന്നതിനായാണ് ഇറാൻ അണുബോംബുകൾ നിർമ്മിക്കുന്നത്. പ്രതിവർഷം 3,600 ആയുധങ്ങൾ കൈവശം വയ്ക്കാവുന്ന തരത്തിൽ ആയുധശേഖരം വർദ്ധിപ്പിക്കുന്നതിനും ഇറാൻ ശ്രമിക്കുന്നുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ ഒരു ടൺ ഭാരമുള്ള 10,000 ബാലിസ്റ്റിക് മിസൈലുകളാണ് നമ്മുടെ നഗരങ്ങളിലേക്ക് വന്നത്. ഇത് താങ്ങാൻ ഇസ്രയേലിന് കഴിഞ്ഞില്ല. അതിനാൽ ഞങ്ങൾക്ക് ആക്രമിക്കേണ്ടി വന്നു. അങ്ങനെ ചെയ്യതതിലൂടെ ഇസ്രയേൽ സ്വയം സംരക്ഷിക്കുക മാത്രമല്ല ചെയ്തത്. ലോകത്തെ കൂടി ഇസ്രയേൽ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രയേലിന്റെ ആക്രമണ നടപടികൾ ഇറാനിയൻ ആണവ പദ്ധതിയെ രു പരിധിവരെ പിന്നോട്ടടിച്ചതായാണ് താൻ വിശ്വസിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഭീഷണി ഇല്ലാതാക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ തന്റെ രാജ്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന് പേരിട്ട ഈ സൈനിക നടപടിയെ ചരിത്രത്തിലെ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഇസ്രയേൽ രാജ്യത്തെ നശിപ്പിക്കുമെന്ന് വളരെക്കാലമായി ഭീഷണിപ്പെടുത്തിയ അതേ ഇസ്ലാമിക ഭരണകൂടം 50 വർഷമായി ഇറാനിയൻ ജനതയെ അടിച്ചമർത്തുകയാണെന്നും നെതന്യാഹു ഫോക്സ് ന്യൂസിനോട് പറഞ്ഞു.

അതേ സമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാനുളള ഇസ്രയേലിന്റെ പദ്ധതിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് വിലക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുഎസ് ഉദ്യോ​ഗസ്ഥർ തന്നെയാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇറാൻകാർ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നിട്ടുണ്ടോയെന്ന് മുതിർന്ന യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ചോദിച്ചു. അവർ അത് ചെയ്യുന്നതുവരെ രാഷ്ട്രീയ നേതൃത്വത്തിനെ ലക്ഷ്യം വെയ്ക്കുന്നതിനെ കുറിച്ച് സംസാരിക്കുകപോലുമില്ലെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

ഇറാൻ്റെ ആണവ വ്യോമകേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇസ്രയേൽ ആക്രമണം തുടങ്ങിയത് മുതൽ യുഎസിലെ ഉന്നത ഉദ്യോഗസ്ഥർ ഇസ്രയേലി ഉദ്യോഗസ്ഥരുമായി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇറാൻ്റെ ഉന്നത നേതാവിനെ കൊല്ലാൻ അവസരമുണ്ടെന്ന് ഇസ്രയേലികൾ അറിയിച്ചിരുന്നു. പക്ഷേ പ്രസിഡന്റ് ട്രംപ് ആ പദ്ധതിയിൽ നിന്ന് ഇസ്രയേലികളെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും യുഎസ് ഉദ്യോ​ഗർ മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രയേൽ തലസ്ഥാനമായ ടെല്‍ അവീവിൽ ഇറാൻ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ടെൽ അവീവിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം നടന്നിയിരുന്നു. എംബസി ബ്രാഞ്ചിന് സമീപത്ത് പതിച്ച മിസൈലുകളുടെ ആഘാതത്തിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതായി ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ യുഎസ് നയതന്ത്ര കേന്ദ്രത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Content Highlights: Israeli Prime Minister Benjamin Netanyahu said that Iran tried to assassinate Donald Trump

dot image
To advertise here,contact us
dot image