ശത്രുക്കളെ ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു, ഔദ്യോഗിക ചാനലുകൾ ആക്രമിക്കും: ഇസ്രയേലിന് ഇറാൻ്റെ മുന്നറിയിപ്പ്

തങ്ങളുടെ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ സൈന്യം

dot image

തെഹ്റാൻ: തങ്ങളുടെ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ സൈന്യം. 'ശത്രുക്കളെ ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു'വെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ ഇറാൻ വ്യക്തമാക്കി. തെൽഅവീവിലെ ജനങ്ങളോട് അവിടം വിട്ട് പോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കകം ഇസ്രയേലിന്റെ രണ്ട് പ്രധാനപ്പെട്ട ഔദ്യോഗിക മാധ്യമങ്ങളായ ചാനൽ 12, ചാനൽ 14 എന്നിവ തങ്ങൾ ആക്രമിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം സങ്കീർണമാവുകയാണ് എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

തത്സമയ സംപ്രേഷണത്തിനിടെയാണ് ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആർഐബി ചാനൽ ആസ്ഥാനത്തിന് നേരെ ഇസ്രയേലിന്റെ മിസൈലാക്രമണമുണ്ടായത്. അവതാരക വാർത്ത വായിക്കുന്നതിനിടെ പിന്നിൽ ആക്രമണമുണ്ടായതിന്റെയും പൊടിപടലങ്ങൾ രൂപപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാ‍ർത്താ അവതാരകയായ സഹാർ ഇമാമി വാ‍ർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടനെ സഹാർ ഇമാമി എഴുന്നേറ്റ് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, ഐആർഐബി ചാനൽ സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ട്. യാഥാർത്ഥ്യത്തിൻ്റെ ശബ്ദം അടിച്ചമർത്തപ്പെടില്ലെന്നാണ് സഹാർ ഇമാമി ആക്രമണത്തിന് പിന്നാലെ ലൈവിൽ വന്ന് ആദ്യമായി പ്രതികരിച്ചത്. തെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്‌റാനില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Content Highlights: Israel-Iran Attack live updates

dot image
To advertise here,contact us
dot image