അറസ്റ്റിനിടെ പൊലീസ് കഴുത്തിൽ കാൽമുട്ട് അമർത്തി; ഇന്ത്യൻ വംശനായ 42കാരൻ ഓസ്‌ട്രേലിയയിൽ ജീവന്മരണ പോരാട്ടത്തിൽ

പൊലീസിന്റെ അതിക്രമത്തില്‍ ഇദ്ദേഹത്തിന്റെ തലച്ചോറിന് സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

dot image

മെല്‍ബണ്‍: അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജന്‍ ഓസ്‌ട്രേലിയയില്‍ ജീവന്മരണ പോരാട്ടത്തില്‍. 42കാരനായ ഗൗരവ് കുന്ദിയാണ് ഓസ്‌ട്രേലിയയിലെ ആശുപത്രിയില്‍ കോമയില്‍ കഴിയുന്നത്. പൊലീസിന്റെ അതിക്രമത്തില്‍ ഇദ്ദേഹത്തിന്റെ തലച്ചോറിന് സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കിഴക്കന്‍ അഡലെയ്ഡിലെ പൊതുനിരത്തില്‍വെച്ച് ഗൗരവും പാര്‍ട്ണര്‍ അമൃത്പാല്‍ കൗറും തമ്മില്‍ തര്‍ക്കിക്കുന്നത് അതുവഴി കടന്നുപോകുകയായിരുന്ന പട്രോളിങ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഗാര്‍ഹിക പീഡനമെന്ന് കരുതിയ പൊലീസ് വിഷയത്തില്‍ ഇടപെടുകയും ഗൗരവിനെ അറസ്റ്റ് ചെയ്യാനായി കീഴ്‌പ്പെടുത്തുകയുമായിരുന്നു. നിലത്തുവീണ ഗൗരവിന്റെ കഴുത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ട് ഉപയോഗിച്ച് കുത്തിപ്പിടിച്ചു. വൈകാതെ ഇദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു.

തങ്ങള്‍ തര്‍ക്കിക്കുക മാത്രമാണ് ചെയ്തതെന്നാണ് അമൃത്പാല്‍ കൗര്‍ പറയുന്നത്. ഗൗരവ് മദ്യപിച്ചിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അദ്ദേഹം തന്നെ ഉപദ്രവിച്ചില്ല. അറസ്റ്റിനിടെ ഗൗരവിന്റെ കഴുത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ട് കുത്തി. അദ്ദേഹത്തിന്റെ തല പൊലീസ് ഉദ്യോഗസ്ഥന്‍ കാറില്‍ ഇടിച്ചുവെന്നും അമൃത്പാല്‍ കൗര്‍ ആരോപിച്ചു. അതിനിടെ പൊലീസ് ഗൗരവിനെ റോഡില്‍ തടഞ്ഞുനിര്‍ത്തുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതില്‍ ഗൗരവും അമൃത്പാലും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിക്കുന്നത് കാണാം. താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറയാനും ഗൗരവ് ശ്രമിക്കുന്നുണ്ട്.

അതേസമയം അറസ്റ്റിനിടെ ഗൗരവ് അക്രമാസക്തനായെന്നാണ് പൊലീസിന്റെ വാദം. ഇതിന് പിന്നാലെ ഗൗരവ് ബോധരഹിതനായെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ സൗത്ത് ഓസ്‌ട്രേലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights- Indian-origin man on life support after australian cops kneed on neck during arrest

dot image
To advertise here,contact us
dot image