ഗാസയിലെ വെടിനിർത്തൽ; അമേരിക്കൻ നിർദ്ദേശത്തിന് ഹമാസ് നൽകിയ മറുപടി അസ്വീകാര്യമെന്ന് ട്രംപിൻ്റെ പ്രതിനിധി

വെടിനിർത്തലിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ വരുന്ന ആഴ്ചയിൽ ആരംഭിക്കാം എന്നും വിറ്റ്കോഫ് വ്യക്തമാക്കിയിരുന്നു

dot image

​വാഷിംഗ്ടണ്‍: ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച അമേരിക്കൻ നിർദ്ദേശത്തിന് ഹമാസ് നൽകിയ മറുപടി അസ്വീകാര്യമെന്ന് ട്രംപ് ഭരണകൂടത്തിൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്‌. എക്സ് പോസ്റ്റിലൂടെയായിരുന്നു സ്റ്റീവ് വിറ്റ്‌കോഫിൻ്റെ പ്രതികരണം. 'ഞങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളുടെ ചട്ടക്കൂട് ഹമാസ് അംഗീകരിക്കണമെന്നായിരുന്നു എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിറ്റ്കോഫ് ആവശ്യപ്പെട്ടത്. വെടിനിർത്തലിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ വരുന്ന ആഴ്ചയിൽ ഉടൻ ആരംഭിക്കാം എന്നും വിറ്റ്കോഫ് വ്യക്തമാക്കിയിരുന്നു.

അമേരിക്കൻ നിർദ്ദേശത്തിന് മറുപടി നൽകിയതായി നേരത്തെ ഹമാസ് അറിയിച്ചിരുന്നു. വെടിനിർത്തൽ കാലാവധിയും ഇസ്രയേൽ എത്രത്തോളം പിൻവാങ്ങുമെന്നത് സംബന്ധിച്ച വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങളും സംബന്ധിച്ചാണ് അമേരിക്കയും ഹമാസും തമ്മിലുള്ള ത‍ർക്കത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സ്ഥിരമായ വെടിനിർത്തൽ, ഗാസ മുനമ്പിൽ നിന്നുള്ള പൂ‍ർണ്ണമായ പിൻവാങ്ങൽ, ​ഗാസ മുനമ്പിലെ ജനങ്ങൾക്ക് പുറത്ത് നിന്നുള്ള കൂടുതൽ സഹായം ഉറപ്പ് വരുത്തുക എന്നതായിരുന്നു അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശങ്ങളോടുള്ള ഹമാസിൻ്റെ പ്രതികരണം. കരാറിൻ്റെ ഭാഗമായി നേരത്തെ സമ്മതിച്ച പലസ്തീൻ തടവുകാർക്ക് പകരമായി 10 ജീവിച്ചിരിക്കുന്ന ഇസ്രായേലി തടവുകാരെയും 18 ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുനൽകാമെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.

ഗാസയിലെ അമേരിക്കൻ വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ നേരത്തെ അംഗീകരിച്ചിരുന്നു. 60 ദിവസത്തെ വെടിനിർത്തലും ജീവിച്ചിരിക്കുന്ന ബന്ദികളുടെ പകുതി പേരുടെ മോചനവും മരിച്ചവരിൽ പകുതി പേരുടെ മൃതദേ​ഹം വിട്ടു നൽകുന്നതും വെടിനി‍ർത്തൽ കരാറിൽ ഉൾപ്പെടുമെന്ന് വിറ്റ്കോഫ് നേരത്തെ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. മാർച്ച് പകുതിയോടെ നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ചിരുന്നു. ഇസ്രയേൽ ​ഗാസയിൽ നിന്നും പൂർണ്ണമായും പിൻവാങ്ങണമെന്ന് ഹമാസ് നി‍ർബന്ധം പിടിച്ചതോടെ പുതിയ ഉടമ്പടിയെക്കുറിച്ചുള്ള ചർച്ചകൾ സ്തംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇസ്രയേൽ ​ഗാസയിലെ ആക്രമണം പുനഃരാരംഭിക്കുകയായിരുന്നു. രൂക്ഷമായ ആക്രമണമായിരുന്നു ഇതിന് പിന്നാലെ ഇസ്രയേൽ ​ഗാസയിൽ അഴിച്ച് വിട്ടത്.

ഇതോടെ ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാവുകയും യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിന് മേൽ അന്താരാഷ്ട്ര സമ്മ‍ർദ്ദം വ‍ർദ്ധിക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ ഉപരോധത്തെ തുട‍‍ർന്ന് ​ഗാസയിലെ 2 ദശലക്ഷത്തിലധികം സാധാരണക്കാ‍ർ കടുത്ത പട്ടിണിയുടെ വക്കിലെത്തിയതായി ദുരിതാശ്വാസ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള എൻജിഒ ആയ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ ആഴ്ച ഭക്ഷ്യ വിതരണം പുനരാരംഭിച്ചെങ്കിലും കാലതാമസവും സംഘർഷവും കാരണം വിതരണം തടസ്സപ്പെട്ടിരുന്നു.

ഇതിനിടെ അമേരിക്കയുടെ പുതിയ വെടിനിർത്തൽ കരാറിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിലെ ചില അംഗങ്ങളെങ്കിലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് രം​ഗത്തെത്തിയതായി റിപ്പോർട്ടുണ്ട്. വെടി നി‍ർത്തലിനോടുള്ള ഹമാസിന്റെ പ്രതികരണത്തിന് പിന്നാലെ നെതന്യാഹു മന്ത്രിസഭയിലെ ഊർജ്ജ മന്ത്രി എലി കോഹൻ ഹമാസിൻ്റെ നിലപാടിൽ മാറ്റമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. സമയം ഹമാസിന്റെ പക്ഷത്തല്ലെന്നും അതിനാൽ അവർ ഒടുവിൽ വിറ്റ്കോഫ് നിർദ്ദേശത്തോട് യോജിക്കുമെന്നും ഞാൻ വിലയിരുത്തുന്നുവെന്നായിരുന്നു എലി കോഹൻ്റെ പ്രതികരണം.

Content Highlights: America Envoy On Hamas' Answer To Truce Proposal In Gaza

dot image
To advertise here,contact us
dot image