
കൊളംബോ: മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച മാരകമായ പുതിയതരം സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ. 100 പൗണ്ടിലധികം (ഏകദേശം 45 കിലോഗ്രാം) ലഹരിയുമായി 21 വയസ്സുള്ള യുകെയിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റായ ഷാർലറ്റ് മെയ് ലീയാണ് ശ്രീലങ്കയിൽ പിടിയിലായത്. കുറ്റം തെളിഞ്ഞാൽ ഇവർക്ക് 25 വർഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ആദ്യം ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്.
ബിബിസി റിപ്പോർട്ട് പ്രകാരം 3.3 മില്യൺ ഡോളർ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് യുവതിയുടെ സ്യൂട്ട്കേസുകളിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ലഹരിമരുന്നുകളുടെ ശേഖരം താൻ അറിയാതെയാണ് തന്റെ പെട്ടികളിൽ വന്നതെന്നാണ് യുവതി അവകാശപ്പെടുന്നത്. വടക്കൻ കൊളംബോയിലുള്ള ഒരു ജയിലിലാണ് അവരെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെടാൻ അനുമതിയുണ്ട്.
മനുഷ്യ അസ്ഥികൾകൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് ഏഴ് വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 'കുഷ്' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. വിവിധതരം വിഷവസ്തുക്കളിൽ നിന്നാണ് കുഷ് നിർമ്മിക്കുന്നത്. പ്രധാനമായും പൊടിച്ച മനുഷ്യ അസ്ഥിയാണ് ഇതിൽ ചേർക്കുന്നത്. മനുഷ്യ ശരീരത്തിന് വളരെയേറെ ഹാനികരമാണിത്. ലഹരി നിർമാണത്തിനായി ശവകുടീരങ്ങൾ തകർത്ത് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്ന സംഭവങ്ങൾവരെയുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
കൊളംബോ വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ലഹരി പിടിച്ചെടുക്കലാണിതെന്ന് ശ്രീലങ്കൻ കസ്റ്റംസ് നാർക്കോട്ടിക്‌സ് കൺട്രോൾ യൂണിറ്റ് അറിയിച്ചു. എന്നാൽ ഷാർലറ്റ് മെയ് ലീയെ കുടുക്കിയതാണെന്നാണ് അവരുടെ അഭിഭാഷകനായ സമ്പത്ത് പെരേര ഉന്നയിക്കുന്നത്. യുവതി തായ്ലൻഡിൽ ജോലി ചെയ്യുകയായിരുന്നുവെന്നും 30 ദിവസത്തെ വിസ കാലാവധി തീരാറായതിനാൽ രാജ്യംവിടാൻ നിർബന്ധിതയാവുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.
Content Highlights: Woman Arrested In Sri Lanka For Smuggling Deadly Drug Made From Human Bones