'പിഷാരടി എനിക്ക് ഒരു പാലമല്ല, പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടായ സമയത്ത് കോണ്‍ഗ്രസായ ആളാണ്': ഷാഫി പറമ്പില്‍

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒറ്റക്കെട്ടായുളള ഓപ്ഷനാണ് രമേശ് പിഷാരടിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു

'പിഷാരടി എനിക്ക് ഒരു പാലമല്ല, പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടായ സമയത്ത് കോണ്‍ഗ്രസായ ആളാണ്': ഷാഫി പറമ്പില്‍
dot image

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാലക്കാട്ടെ രമേഷ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിക്ക് പ്രതിസന്ധി ഉണ്ടായ സമയത്ത് കോൺഗ്രസ് ആയ ആളാണ് രമേശ് പിഷാരടിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ആളാണ് പിഷാരടിയെന്നും ആ രാഷ്ട്രീയം പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്നും ഷാഫി പറഞ്ഞു. സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വത്തിലും അദ്ദേഹം പ്രതികരിച്ചു. ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും വെയ്റ്റ് ആൻഡ് സീ എന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്.

'കേരളത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് രമേശ് പിഷാരടി. പാര്‍ട്ടിക്ക് എല്ലാ സൗകര്യങ്ങളും അധികാരവും ഉളള സമയത്ത് എന്നാല്‍ ഞാനും കോണ്‍ഗ്രസാകാം എന്ന് വിചാരിച്ച് വന്നയാളല്ല അദ്ദേഹം. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ആളാണ്. ആ രാഷ്ട്രീയം പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയും. ജനങ്ങളാഗ്രഹിക്കുന്ന മാറ്റം സാധ്യമാക്കാന്‍, ജനങ്ങള്‍ക്കിടയില്‍ നിന്ന് പോരാടാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇനിയും ഇങ്ങനെയായിരിക്കും.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒറ്റക്കെട്ടായുളള ഓപ്ഷനാണ് രമേശ് പിഷാരടി': ഷാഫി പറമ്പിൽ പറഞ്ഞു.

രമേശ് പിഷാരടി ഷാഫിയുടെ പാലക്കാട്ടേക്ക് തിരിച്ചുവരാനുളള പാലമാണ് എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 'നേരത്തെ പാലക്കാട് സ്ഥാനാര്‍ത്ഥിയുണ്ടായപ്പോഴും പാലം എന്നാണ് പറഞ്ഞത്. എനിക്കിപ്പോള്‍ ഒരു പാലം വടകരയിലേക്ക് ഇട്ടുതന്നിട്ടുണ്ട്. ആ പാലത്തിലൂടെ നടക്കും' എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്.

Content Highlights: ' Ramesh Pisharody joined Congress at a time when the party was in crisis': Shafi Parambil

dot image
To advertise here,contact us
dot image