
വാഷിംഗ്ടൺ: നാല് തവണ സ്തനാർബുദത്തെ അതിജീവിച്ച 49കാരി വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ കൊളറാഡോ സ്വദേശിനിയും നാല് കുട്ടികളുടെ അമ്മയുമായ ജെന്നിഫർ ജെയിംസ് ആണ് മരിച്ചത്. നാല് തവണ സ്തനാർബുദത്തെ അതിജീവിച്ച യുവതിയാണ് കൊല്ലപ്പെട്ടത്. മക്കളുമായി അവധി ദിവസം ഒരുമിച്ച് ചിലവിടുന്നതിനിടെയാണ് ജനലിലൂടെ തുളച്ചു കയറിയ വെടിയുണ്ട പതിച്ച് ജെന്നിഫർ കൊല്ലപ്പെടുന്നത്.
ജെന്നിഫറിന്റെ വീട്ടിലേക്ക് ലക്ഷ്യം തെറ്റിയാണ് വെടിയുണ്ട എത്തിയതെന്ന് പൊലീസ് പറയുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 20 വയസ്സുകാരനായ എബനേസർ എന്നയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ കാറിനുള്ളിലിരുന്ന് തോക്ക് വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടി ഉതിർന്നതാണെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി. ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
content highlights: Four-time breast cancer survivor killed by stray bullet while sitting with her children