1983 ലോകകപ്പ് വിജയം @42; ലോക ക്രിക്കറ്റിന്റെ ഭാഗധേയം നിർണയിച്ച കപിലിന്റെ ചെകുത്താന്മാർ

അസാധ്യമെന്ന് ലോകം ഉറപ്പിച്ച ലോകകിരീടം കൈയിലേറ്റുവാങ്ങിയ കപിൽദേവും സംഘവും ഒരു പുതുചരിത്രത്തിനാണ് തുടക്കമിട്ടത്

dot image

42 വർഷം മുമ്പ് ഇങ്ങനെയൊരു ദിവസം സംഭവിച്ചിരുന്നില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം ഇതുപോലെയൊന്നാകുമോ?, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ കായിക ലോകത്തിന്റെ തന്നെ ഗതി മാറ്റിയ നിർണായക ഏടാണ് ലോർഡ്സിലെ കപിലിന്റ ചെകുത്താന്മാരുടെ കിരീടധാരണം.

അസാധ്യമെന്ന് ലോകം ഉറപ്പിച്ച ലോകകിരീടം കൈയിലേറ്റുവാങ്ങിയ കപിൽദേവും സംഘവും ഒരു പുതുചരിത്രത്തിനാണ് തുടക്കമിട്ടത്. ലോക ക്രിക്കറ്റിന്റെ തലവന്മാരായ ഐസിസിയെയും വരച്ച വരയിൽ നിർത്തുന്ന ബിസിസിഐ കാലത്തേക്ക് വരെ അത് നയിച്ചു.

അന്ന് കിരീടം ചൂടിയ ടീമിനും താരങ്ങൾക്കും പ്രഖ്യാപിച്ച സമ്മാന തുക നൽകാൻ ലത മങ്കേഷ്ക്കറുടെ ഗാനമേള സംഘടിപ്പിച്ച ചരിത്രമുള്ള ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റും എത്ര ദൂരമാണ് സഞ്ചരിച്ചുകഴിഞ്ഞത്?.

1983 ൽ ഒട്ടും പ്രതീക്ഷ വെക്കാത്ത ടീമായിരുന്നു ഇന്ത്യ. ടൂർണമെന്റിനിറങ്ങുമ്പോൾ ഇന്ത്യ ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലാതിരുന്നുള്ളൂ. അത് മറ്റാര്‍ക്കുമല്ലായിരുന്നു, ക്യാപ്റ്റൻ കപിൽദേവിന്. ഫൈനലിന് ഇറങ്ങുമ്പോൾ അയാളുടെ ബാഗിൽ മറ്റാരുമറിയാതെ ഒരു ഷാമ്പെയ്ൻ കുപ്പിയുണ്ടായിരുന്നു. കിരിടം വാങ്ങിയ ശേഷം ആഘോഷിക്കാൻ. കളിക്കിറങ്ങും മുൻപ് സഹതാരങ്ങളോട് കപിൽ പറഞ്ഞു. നമ്മൾ ജയിക്കും.

ഹാട്രിക്ക് തികച്ച് കപ്പുമായി വിമാനം കയറാമെന്ന മോഹവുമായാണ് ഫൈനലിൽ സാക്ഷാൽ ക്ലൈവ് ലോയ്‌ഡിന്റെ സംഘമെത്തിയത്. വിവ് റിച്ചാര്‍ഡ്‌സും ഗോര്‍ഡണ്‍ ഗ്രീനിഡ്ജും ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്‌സും മൈക്കള്‍ ഹോള്‍ഡിങ്ങും ഒക്കെയുള്ള സംഘത്തിന് അത് അതിമോഹവുമായിരുന്നില്ല. മറിച്ച് അവർ അത് നേടുമെന്നതായിരുന്നു യാഥാർഥ്യം.

മറുവശത്ത് അതിനു മുമ്പ് നടന്ന രണ്ട് ലോകകപ്പിലുമായി വെറും ഒരു ജയവും ആകെ മൊത്തം 40 ഏകദിനങ്ങളുടെ പരിചയവും മാത്രമുള്ള ഒരു ടീമായിരുന്നു ഇന്ത്യ. രണ്ട് ശതമാനമായിരുന്നു ലോകകപ്പിനെത്തുമ്പോൾ ക്രിക്കറ്റ് പണ്ഡിറ്റുകൾ ഇന്ത്യയ്ക്ക് നൽകിയ കിരീട സാധ്യത.

ഫൈനലില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് കരീബിയൻ തീയുണ്ടകളെ ഉപയോഗിച്ച് 183 റൺസിൽ ഇന്ത്യയെ എറിഞ്ഞിട്ടു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് നേടാനായത് വെറും 183 റൺസ്. എന്നാൽ അവിശ്വസനീയമായ ഒരു തിരിച്ചേറിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 140 ൽ എറിഞ്ഞിട്ടു. തകർത്തുകളിച്ചുകൊണ്ട് മുന്നേറിയിരുന്ന വിവിയൻ റിച്ചാർഡ്‌സിനെ 30 അടിയോളം പിന്നോട്ട് ഓടി കപിൽദേവ് ക്യാച്ചെടുത്ത് വീഴ്ത്തിയത് കളിയിലെ വഴിത്തിരിവായി മാറി.

1983 ലെ ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ വിജയത്തോടെ ക്രിക്കറ്റ് ഇന്ത്യയിലെ ജനകീയ കായികവിനോദമായി മാറി. അതേവരെ കാര്യമായി വേദികളില്ലായിരുന്ന കേരളത്തിൽ പോലും ക്രിക്കറ്റിന് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. ക്രിക്കറ്റ് ജനപ്രിയമായതോടുകൂടി ക്രിക്കറ്റിനെ തേടി ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യൻ കോർപ്പറേറ്റുകളും എത്തി.

ക്രിക്കറ്റ് പണത്തിന്റെ കായികരൂപമായി മാറി. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ഐപിഎല്ലിലേക്ക് വഴിമാറി. ചുരുക്കത്തിൽ 40 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് നേടിയ ക്യാച്ച് ആണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല, ലോക ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചത്. ഇനി ഇന്ത്യ എത്ര ലോകകിരീടങ്ങൾ നേടിയാലും അതിലേക്കെല്ലാം വഴിവെട്ടിയ വിശ്വ കിരീടത്തിന് ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രയിമിലും തിളക്കം മായാതെ നിൽക്കും.


Content highlight: On This Day India Won The 1983 World Cup; 42 years for historic victory

dot image
To advertise here,contact us
dot image