

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരത്തിനായി വലിയ തുക ചെലവഴിക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ.
മത്സരം ഫുട്‌ബോള്‍ ആരാധകര്‍ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ തുക ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കായികതാരങ്ങളെ സഹായിക്കാനും ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
സൗഹൃദ മത്സരത്തിനായി ചെലവഴിക്കുന്ന തുക ദീര്‍ഘകാല കായിക വികസനത്തിന് ഉപയോഗിക്കുന്നതാണ് മികച്ചതെന്ന് ബൂട്ടിയ വാദിച്ചു. 90 മിനിറ്റ് നീളുന്ന ഒരു മത്സരത്തിനായി 50 മുതല്‍ 70 കോടി രൂപ വരെ ബ്രസീലിന് നല്‍കിയാല്‍ പകരം എന്ത് ലഭിക്കുമെന്ന് ബൂട്ടിയ ചോദിച്ചു. പരമാവധി 90 മിനിറ്റിന്റെ വിനോദം മാത്രമാകും അത്.
കല്യാണ്‍ ചൗബേയുടെ തെറ്റായ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ബംഗാള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മത്സരത്തിനായി പണം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം, അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബംഗാളില്‍ നിന്ന് സ്വര്‍ണമെഡല്‍ ജേതാക്കളെ വാര്‍ത്തെടുക്കാന്‍ ആ തുക ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വലിയ തുക ഒരു മത്സരത്തിനായി മാത്രം ചെലവഴിക്കുന്നത് ഈസ്റ്റ് ബംഗാള്‍, മൊഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് തുടങ്ങിയ ആഭ്യന്തര ക്ലബ്ബുകളെ പ്രതികൂലമായി ബാധിക്കുമെന്നും അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ അവര്‍ ബുദ്ധിമുട്ടുമെന്നും ബൂട്ടിയ മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഇന്ത്യന്‍ ഫുട്‌ബോളിന് വലിയൊരു അവസരമാണ് ഈ മത്സരമെന്നും ദേശീയ ടീമിന് അത് ആത്മവിശ്വാസം പകരുമെന്നുമാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിലപാട്.
content highlights: bhaichung bhutia demands boycott india vs brazil friendly match