

ലോക ഫുട്ബോൾ മാമാങ്കത്തിന് പന്തുരുളാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനിടയിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി ആവേശമായിരിക്കുകയാണ് 2026 ലോകകപ്പിലെ ഇന്ത്യൻ സാന്നിധ്യങ്ങൾ. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായി ഏറ്റവും കൂടുതൽ ഇന്ത്യൻ സാന്നിധ്യം ഉണ്ടാകുന്ന വർഷം കൂടിയാകും ഇത്തവണത്തേത്. ഖത്തർ ദേശീയ ടീമിൽ ഇടംപിടിച്ച മലയാളി താരം തഹ്സിൻ മുഹമ്മദിന് പുറമെ വിദേശ രാജ്യങ്ങൾക്കായി മൂന്ന് ഇന്ത്യൻ വംശജരാണ് ഇത്തവണ ലോകകപ്പിൽ ബൂട്ടണിയുന്നത്.
മലയാളികൾക്ക് ഏറെ അഭിമാനം നൽകുന്ന വാർത്തയായിരുന്നു പത്തൊൻപതുകാരനായ തഹ്‌സിൻ മുഹമ്മദിന്റെ ഖത്തർ ജേഴ്സിയിലുള്ള വരവ്. ഖത്തർ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ കൂടി താരത്തിന് അവസരം ലഭിച്ചാൽ ഒരു ലോകകപ്പ് ടീമിൽ കളിക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടവും തഹ്സിൻ സ്വന്തമാക്കും. ഖത്തറിന്റെ വിവിധ ജൂനിയർ - യൂത്ത് ടീമുകളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച തഹ്സിൻ, പ്രശസ്തമായ ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ്.

സാമുവൽ മുത്തുസ്വാമിയാണ് രണ്ടാമത്തെ തരാം. ആഫ്രിക്കൻ കരുത്തരായ കോംഗോയ്ക്ക് വേണ്ടി ഇത്തവണ ബൂട്ട് കെട്ടുന്ന താരം ബൂട്ടണിയുന്നത്. 29 കാരനായ സാമുവലിന്‍റെ പിതാവ് തമിഴ്നാട് സ്വദേശിയും മാതാവ് കോംഗോ സ്വദേശിനിയുമാണ്. ഗ്രീക്ക് ക്ലബ്ബായ ആട്രോമിറ്റോസിന്‍റെ മിഡ്ഫീൽഡറായ താരം 2019 മുതലാണ് കോംഗോ ദേശീയ ടീമിന്‍റെ ഭാഗമാണ്. രാജ്യത്തിനായി ഇതിനകം തന്നെ 57 മത്സരങ്ങളിൽ താരം ബൂട്ടണിഞ്ഞ് കഴിഞ്ഞു.

ഓസ്‌ട്രേലിയൻ നിരയിൽ എതിരാളികളുടെ ഗോൾ മുഖത്തേക്ക് വെടിയുണ്ടകൾ പായിക്കാൻ തയ്യാറെടുക്കുന്ന നിഷാൻ വേലുപ്പിള്ളയാണ് മറ്റൊരു താരം. ഇരുപത്തിയഞ്ചുകാരനായ നിഷാന്‍റെ അച്ഛന്‍റെ കുടുംബ വേരുകൾ തമിഴ്‌നാട്ടിലാണ്. ഓസ്‌ട്രേലിയൻ ക്ലബ്ബായ മെൽബൺ വിക്ടറിക്ക് വേണ്ടി കളിക്കുന്ന താരം രണ്ട് വർഷം മുൻപാണ് ദേശീയ ടീമിനായി പന്ത് തട്ടിയത്.

ന്യൂസിലൻഡ് ടീമിന്‍റെ മധ്യനിര നിയന്ത്രിക്കാൻ എത്തുന്നത് പഞ്ചാബി വംശജനായ സർപ്രീത് സിംഗ്. അദ്ദേഹമാണ് പട്ടികയിലെ നാലാമത്തെ താരം. അണ്ടർ - 19 ലോകകപ്പിൽ താരം നടത്തിയ ത്രസിപ്പിക്കും പ്രകടനം കൊണ്ട് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിൽ വരെ താരത്തിന് ഇടം ഇടംപിടിക്കാൻ ആയിരുന്നു. 2018 - ൽ ന്യൂസിലൻഡ് സീനിയർ ടീമിലെത്തിയ താരം കഴിഞ്ഞ പാരീസ് ഒളിംപിക്‌സിലും കിവീസ് ജേഴ്‌സി അണിഞ്ഞിരുന്നു.

Content highlight: Three Indian origin footballers to FIFA World Cup 2026