

കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം വീണ്ടും ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യയും ഹോങ്കോങ്ങും തമ്മിലെ എഎഫ്സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരമാണ് സ്റ്റേഡിയത്തിൽ നാളെ അരങ്ങേറുന്നത്. വൈകിട്ട് ഏഴ് മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ഹോങ്കോങ്ങ് ആണ് ഇന്ത്യയുടെ എതിരാളികൾ.
നീണ്ട പത്ത് വർഷങ്ങൾക്കിപ്പുറമാണ് കൊച്ചിയിൽ ദേശീയ ടീമിന്റെ ഒരു മത്സരം നടക്കുന്നത്. ടൂർണമെന്റിൽ യോഗ്യത നേടാതെ ഇരുടീമുകളും പുറത്തയെങ്കിലും കൊച്ചിയിൽ മത്സരം കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് മഞ്ഞക്കടലാകുന്ന സ്റ്റേഡിയം നാളെ നീലക്കടലാകുമെന്ന് ഉറപ്പാണ്. 2016 -ന് തുർക്ക്മെനിസ്താനെതിരെയാണ് ഇന്ത്യ അവസാനമായി കൊച്ചിയിൽ കളിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ ടീം ഇന്ത്യ ഹോങ്കോങ്ങില്‍ കളിച്ചപ്പോള്‍ ഒരു ഗോളിന് നീലപ്പട തോറ്റിരുന്നു. സിംഗപ്പൂർ, ഹോങ്കോങ്, ബംഗ്ലാദേശ് ടീമുകൾ അടങ്ങുന്ന ഗ്രൂപ്പ് സിയിൽ രണ്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് നിലവിൽ ടീം ഇന്ത്യ. ടൂർണമെന്റ്റിൽ നിന്ന് രണ്ട് ടീമുകളും പുറത്തായെങ്കിലും ഫിഫ റാങ്കിങ് പട്ടികയിൽ പോയിന്റ് നേടാൻ ജയം സഹായിക്കും.
ഹോങ്കോങ് ടീം കഴിഞ്ഞ വെള്ളിഴായ്ച്ച തന്നെ കൊച്ചിയിൽ എത്തി പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ ടീം ആദ്യം കേരള ബ്ലാസ്റ്റേഴ്സിന്റെ തൃപ്പൂണിത്തുറയിലെ ഗ്രൗണ്ടിലും പിന്നീട് പനമ്പിള്ളി നഗർ ഗ്രൗണ്ടിലും പരിശീലനം നടത്തിയിരുന്നു. സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, ബിജോയ് വർഗീസ് എന്നിവരാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം. ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലിന്റെ നേതൃത്വത്തിലുള്ള ടീമായിരിക്കും കളത്തിലിറങ്ങുക.
Content highlight: India Hong Kong AFC Asian Cup qualifier to be held at Kaloor Stadium