
പലസ്തീനിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിൽ പ്രതികരണവുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സർവകലാശാല ഓണററി ബിരുദം നൽകി ആദരിച്ച ചടങ്ങിൽ ഇസ്രയേൽ നടത്തുന്ന കൂട്ടുക്കുരുതികളെ വിമർശിച്ച ഗ്വാർഡിയോള പൊരുതുന്ന ഗാസ മനുഷ്യർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് ഹീനമായ മനുഷാവകാശ ലംഘനമാണെന്ന് ആവർത്തിച്ച ഗ്വാർഡിയോള ഗാസയിലെ അവസ്ഥകളെ കുറിച്ച് തുറന്ന് പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം കഴിഞ്ഞ ഒരു വർഷമായി ഗാസയിൽ നടക്കുന്നത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
'ഗാസയിൽ നിന്നും ഓരോ ദിവസവും പുറത്തുവരുന്ന കാഴ്ചകൾ വേദനാജനകമാണ്. അത് എന്‍റെ ശരീരത്തെ പോലും വേദനിപ്പിക്കുന്നു. ഒരു പ്രത്യയശാസ്ത്രത്തെക്കുറിച്ചോ ശരി തെറ്റുകളെ കുറിച്ചോ അല്ല ഞാൻ സംസാരിക്കുന്നത്. ജീവിതസ്നേഹത്തെക്കുറിച്ചും നിങ്ങളുടെ അയൽക്കാരനോടുണ്ടാകേണ്ട കരുതലിനെക്കുറിച്ചും മാത്രമാണ്,' പെപ് കൂട്ടിച്ചേർത്തു.
'ഒരുപക്ഷേ നാല് വയസ്സുള്ള ആൺകുട്ടികളും പെൺകുട്ടികളും ബോംബിംഗില്‍ കൊല്ലപ്പെടുന്നതോ ആശുപത്രിയിൽ കൊല്ലപ്പെടുന്നതോ നമ്മൾ കാണുമ്പോൾ അത് ഞങ്ങളുടെ കാര്യമല്ല എന്ന് കരുതുന്നവരുണ്ടാകും. എന്നാൽ ഇനി കൊല്ലപ്പെടുന്ന നാലും അഞ്ചും വയസ്സുള്ള കുട്ടികൾ നമ്മളുടെതായിരിക്കാം. ഗാസയിലെ കുഞ്ഞുങ്ങളുടെ ഈ ദുരിതകാലത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം, എന്‍റെ കുഞ്ഞുങ്ങളായ മരിയയുടെയും മരിയസിന്‍റെയും വലന്‍റിനയുടെയും മുഖമാണ് ഞാന്‍ അവരില്‍ കാണുന്നത്," പെപ് കൂട്ടിച്ചേർത്തു. വളരെ വിദൂരമായ ഒരു സ്ഥലത്ത് സംഭവിക്കുന്ന കാര്യത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കുന്നവരോട് ഒന്നും ചെയ്യാതെ ഇരിക്കരുത് എന്നാണ് തനിക്ക് പറയാനുള്ളതെന്നും പെപ് പറഞ്ഞു. തങ്ങളാലാവുന്നത് ചെയ്യാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
⚡️JUST IN:
— Suppressed News. (@SuppressedNws) June 9, 2025
Pep Guardiola, while receiving an honorary degree from the University of Manchester, gave a powerful speech about Gaza:
"It is so painful what we see in Gaza, it hurts all my body...it is not about ideology but the love of life...It is about refusing to be silent or… pic.twitter.com/s4w9ht8yhK
മൈതാനത്തും മൈതാനത്തിന് പുറത്തും മാഞ്ചസ്റ്റർ നഗരത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പെപ് ഗ്വാര്‍ഡിയോളയ്ക്ക് ബഹുമതി നൽകിയത്. ചരിത്രപ്രസിദ്ധമായ വിറ്റ്‌വർത്ത് ഹാളിൽ നടന്ന ചടങ്ങിൽ യൂണിവേഴ്‌സിറ്റി ചാൻസലർ നസീർ അഫ്‌സൽ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. അതേസമയം പലസ്തീൻ ഐക്യദാർഢ്യ പ്രസംഗത്തിന് ശേഷം ഗ്വാർഡിയോളയ്ക്ക് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും അഭിനന്ദനം ഉയരുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ അനുകൂലികള്‍ രംഗത്തുവരുന്നുമുണ്ട്.
Content Highlights: Pep Guardiola delivers 'painful' Gaza speech