നേഷൻസ് ലീഗിൽ മൂന്നാമൻ ഫ്രാൻസ്; എതിരില്ലാത്ത രണ്ട് ഗോളിന് ജർമനിയെ വീഴ്ത്തി

ജർമൻ ഗോൾ കീപ്പർ മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റേഗന്‍റെ തകർപ്പൻ പ്രകടനം ഫ്രാൻസിന് നിരവധി അവസരങ്ങൾ നിഷേധിച്ചു

dot image

യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ജർമനിയെ തോൽപ്പിച്ച് ഫ്രാൻസ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാൻസിന്റെ വിജയം. സൂപ്പർതാരം കിലിയൻ എംബാപ്പെ, മൈക്കിൾ ഒലിസെ എന്നിവർ ഫ്രാൻസ് സംഘത്തിനായി വലചലിപ്പിച്ചു. ഫ്രാൻസിനായി എംബാപ്പെയുടെ 50-ാം ഗോൾ നേട്ടമാണിത്. ജർമൻ ഗോൾ കീപ്പർ മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റേഗന്‍റെ തകർപ്പൻ പ്രകടനം ഫ്രാൻസിന് നിരവധി അവസരങ്ങൾ നിഷേധിച്ചു.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ജർമനി ആക്രമണവുമായി മുന്നേറി. പതിയെയാണ് ഫ്രാൻസ് മത്സരത്തിൽ താളം കണ്ടെത്തിയത്. നന്നായി കളിച്ചിട്ടും ജർമൻ സംഘത്തിന് വലചലിപ്പിക്കാൻ കഴിഞ്ഞില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് മുന്നിലെത്തി. ഒറേലിയാന്‍ ച്യുവമേനിയാണ് ഗോളിന് അസിസ്റ്റ് നൽകിയത്.

രണ്ടാം പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. പക്ഷേ സമനില പിടിക്കാൻ ജർമനിക്ക് കഴിഞ്ഞില്ല. 84-ാം മിനിറ്റിൽ ജർമൻ വലകാത്ത ടെര്‍ സ്റ്റേഗന്‍റെ പ്രതിരോധം മറികടന്ന് മൈക്കിൾ ഒലിസെ വലചലിപ്പിച്ചു. എംബാപ്പെയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്. ഇതോടെ ജർമനിയുടെ തിരിച്ചുവരവുകളുടെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു. പിന്നാലെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ 2-0ത്തിന് ഫ്രാൻസ് സംഘം വിജയികളായി.

Content Highlights: France beat Nations League Germany in third-place play-off

dot image
To advertise here,contact us
dot image