അവസാന നിമിഷം 'അത്ഭുതഗോള്‍'; ഒളിംപിക്‌സില്‍ മൊറോക്കോയോട് സമനില പിടിച്ച് അര്‍ജന്റീന

ഇഞ്ചുറി ടൈമിന്റെ 16-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ മെഡിനയാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയത്

dot image

പാരിസ്: പാരിസ് ഒളിംപിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് സമനിലത്തുടക്കം. ഫുട്‌ബോളില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മൊറോക്കോയോടാണ് സമനില പിടിക്കേണ്ടിവന്നത്. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇരുടീമുകളും രണ്ടുവീതം ഗോളുകളടിച്ച് പിരിഞ്ഞു.

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീന സമനില പിടിച്ചത്. മൊറോക്കോയ്ക്ക് വേണ്ടി സൂഫിയാനെ റഹിമി ഇരട്ടഗോളുകള്‍ നേടി. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് ആല്‍ബിസെലസ്റ്റുകള്‍ പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇഞ്ച്വറി ടൈമിന്റെ 16-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ മെഡിനയാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി ഗ്വിലിയാനോ സിമിയോണി ആദ്യ ഗോള്‍ കണ്ടെത്തി.

കളിയുടെ ആദ്യപകുതിയില്‍ തന്നെ അര്‍ന്റീനയ്‌ക്കെതിരെ മൊറോക്ക ലീഡ് ഉയര്‍ത്തി. ആദ്യപകുതിയുടെ അധികസമയത്തായിരുന്നു മൊറോക്കോയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ മൊറോക്കോ ലീഡ് ഉയര്‍ത്തി. 67-ാം മിനിറ്റിലായിരുന്നു അര്‍ജന്‍റീനയുടെ ആദ്യഗോള്‍. കളിയുടെ അധിക സമയം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മെഡിനയിലൂടെ അര്‍ജന്‍റീന അതിമനോഹരമായ ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി. ഒന്നെിനെതിരെ രണ്ടു ഗോളിനായിരുന്നു സ്‌പെയിനിന്റെ വിജയം.

dot image
To advertise here,contact us
dot image