

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെയാണ് അശ്വിൻ തിരഞ്ഞെടുത്തത്. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു അശ്വിന്‍.
വിരാട് കോഹ്‌ലി, എം എസ് ധോണി, സുനിൽ ഗവാസ്കർ, ജസ്പ്രീത് ബുംറ, വീരേന്ദര്‍ സെവാഗ്, രവീന്ദ്ര ജഡേജ തുടങ്ങിയ വൻതാരങ്ങളെ താരതമ്യം ചെയ്തതിന് ശേഷമായിരുന്നു തിരഞ്ഞെടുപ്പ്.
വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയുമായുള്ള താരതമ്യത്തില്‍ കോലിയെ ഒഴിവാക്കി ബുംറയെ ആണ് അശ്വിന്‍ തെരഞ്ഞെടുത്തത്. താനൊരു ബൗളർ ആയതുകൊണ്ട് കൂടിയാകാം ബുംറയെ മികച്ച താരമായി തെരഞ്ഞെടുത്തതെന്ന് അശ്വിൻ പറഞ്ഞു.
രവീന്ദ്ര ജഡേജയെയും മുൻ നായകൻ എംഎസ് ധോണിയെയും താരതമ്യം ചെയ്ത അശ്വിന്‍ ധോണിയെ തെരഞ്ഞെടുത്തെങ്കിലും വീരേന്ദർ സെവാഗും ധോണിയുമായുള്ള താരതമ്യം വന്നപ്പോൾ ധോണിയെ ഒഴിവാക്കി സെവാഗിനെ തെരഞ്ഞെടുത്തു
നേരത്തെ സുനിൽ ഗവാസ്കറെ ഒഴിവാക്കിയായിരുന്നു അശ്വിന്‍ സെവാഗിനെ മികച്ച താരമായി തെരഞ്ഞെടുത്തത്. അവസാന നാലു പേരിൽ നിന്ന് മികച്ച രണ്ട് താരങ്ങളെ തെരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ വീരേന്ദർ സെവാഗിനെ ഒഴിവാക്കി സച്ചിൻ ടെൻഡുൽക്കറെയും, ജസ്പ്രീത് ബുംറയെ ഒഴിവാക്കി 1983-ലെ ലോകകപ്പ് ജേതാവായ കപിൽ ദേവിനെയുമാണ് അശ്വിന്‍ തെരഞ്ഞെടുത്തത്.
കപിൽ ദേവും സച്ചിൻ ടെൻഡുൽക്കറും തമ്മിലുള്ള താരതമ്യത്തിൽ വ്യക്തിപരമായ ഇഷ്ടം കൂടി പരിഗണിച്ച് സച്ചിനെ അശ്വിൻ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തു.
content highlights: ashwin picks sachin tendulkar as indias greatest cricketer