

ഐപിഎൽ പത്തൊൻപതാം സീസണിൽ ഇന്നലെ നടന്ന സിഎസ്കെ - എംഐ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് പരാജയപ്പെട്ടതിനെ പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം മനോജ് തിവാരി രംഗത്ത്. ഹർദിക് പാണ്ഡ്യ ടീമിൽ ഒറ്റപ്പെന്നെന്നും കളിക്കളത്തിലെ താരങ്ങളുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ ആരും ഹാര്‍ദിക്കിനൊപ്പം നില്‍ക്കുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഒരു നായകനെന്ന നിലയില്‍ ടീമിലെ ഓരോ കളിക്കാരന്റെയും ആത്മവിശ്വാസം നേടിയെടുക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. കളിക്കളത്തിലെ താരങ്ങളുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ ആരും ഹാര്‍ദിക്കിനൊപ്പം നില്‍ക്കുന്നതായി തോന്നുന്നില്ല. മുംബൈയുടെ ഈ സീസണ്‍ നേരത്തെ തന്നെ അവസാനിച്ചതാണ്. ടീമിന്റെ പ്രകടനത്തില്‍ അടിസ്ഥാനപരമായ എന്തോക്കെയോ തകരാറുള്ളതായി തോന്നുന്നു', തിവാരി തുറന്നടിച്ചു. അതേസമയം നായകനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയ പ്രമുഖ താരങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പ്രധാന താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പോസിറ്റീവ് ഫലം പ്രതീക്ഷിക്കാനാവില്ല', തിവാരി കൂട്ടിച്ചേർത്തു.
ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 159 എന്ന ചെറിയ സ്കോറിൽ ഒതുങ്ങിയിരുന്നു. അൻഷുൽ കാംബോജ് സിഎസ്കെയ്ക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കളിയിൽ നിർണായക പ്രകടനം പുറത്തെടുത്തു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. തിങ്കളാഴ്ച ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്‌സിനോട് തോൽവി വഴങ്ങിയതോടെ മുംബൈയുടെ പ്ലേഓഫ് സാധ്യതകൾ മങ്ങിയ മട്ടാണ്.
Content highlight: Manoj Tiwary criticizes Hardik Pandya's captaincy