

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ആവേശജയത്തിന് പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. അവസാന പന്തിൽ ഒരു റണ്ണിന് ജയിച്ച മത്സരത്തിൽ അഞ്ചാം പന്തില്‍ ഡേവിഡ് മില്ലർ സിംഗിൾ എടുക്കാൻ വിസമ്മതിച്ചതാണ് ഗുജറാത്തിന് വിജയപ്രതീക്ഷ നൽകിയതെന്ന് ഗിൽ തുറന്നുപറഞ്ഞു.
അവസാന ഓവറിലെ അഞ്ചാം പന്തിൽ ഡൽഹിക്ക് ജയിക്കാൻ രണ്ട് പന്തിൽ രണ്ട് റൺസായിരുന്നു വേണ്ടിയിരുന്നത്. സ്ട്രൈക്കിലുണ്ടായിരുന്ന ഡേവിഡ് മില്ലർക്ക് ഒരു റൺ എടുത്ത് സ്കോർ തുല്യമാക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ കൂടെയുള്ള കുൽദീപ് യാദവിനെ വിശ്വസിക്കാതെ, അവസാന പന്തിൽ സിക്സറിലൂടെയോ ഫോറിലൂടെയോ ഫിനിഷ് ചെയ്യാമെന്ന കണക്കുകൂട്ടലിൽ മില്ലർ സിംഗിൾ വേണ്ടെന്ന് വെച്ചു.
മില്ലർ ആ സിംഗിൾ എടുക്കാതിരുന്നപ്പോൾ, ഞങ്ങൾക്ക് ജയിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി, മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ ഗിൽ പറഞ്ഞു. അവസാന പന്തിൽ എന്ത് പന്തെറിയണം എന്നതിനെക്കുറിച്ച് ടീമിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് ഗിൽ വെളിപ്പെടുത്തി.
യോർക്കർ വേണോ അതോ സ്ലോവർ ബോൾ വേണോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും പിച്ച് കണക്കിലെടുത്ത് സ്ലോവർ ബോൾ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അവിടുത്തെ വിക്കറ്റ് പരിഗണിക്കുമ്പോൾ സ്ലോവർ ബോളുകൾ അടിച്ചുയർത്തുക പ്രയാസകരമായിരുന്നു. പ്രസിദ്ധ് കൃഷ്ണ ആ പന്ത് മനോഹരമായി എറിഞ്ഞുവെന്നും ഗില്‍ പറഞ്ഞു.
211 റൺസ് ലക്ഷ്യവുമായിറങ്ങിയ ഡൽഹിക്കായി കെ.എൽ രാഹുലിന്‍റെ (92) തകർപ്പൻ പ്രകടനത്തിന്‍റെ കരുത്തിലാണ് വിജയത്തിന് അടുത്തെത്തിയത്. മില്ലർ 20 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന പന്തിൽ റണ്ണിനായി ഓടിയ കുൽദീപ് യാദവ് റണ്ണൗട്ടായതോടെ ഡൽഹി 209 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസ് നേടുന്ന ആദ്യ വിജയമാണിത്.
Content highlights: shubman gill says david miller mistaske help gujarat titans win