

ഐപിഎൽ 19-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുൻ ചാമ്പ്യന്മാരായ സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത മുന്നറിയിപ്പുമായി ഇന്ത്യൻ മുൻ താരം അഭിനവ് മുകുന്ദും ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഫാഫ് ഡു പ്ലെസിയും. ഹൈദരാബാദിന്റെ ബാറ്റിംഗ് നിര അതിശക്തം തന്നെയാണ്. എങ്കിലും ബൗളിംഗ് നിര നോക്കുമ്പോൾ അവർ ദുർബലരാണെന്ന് ഇരുവരും പറയുന്നു. 'അവരുടെ ബാറ്റിംഗിന് ഞാൻ 10 മാർക്കാണ് നൽകുന്നതെങ്കിൽ ബൗളിംഗിന് 1 മാർക്ക് മാത്രമേ നൽകുകയുള്ളൂ', ഇഎസ്പിഎൻ ക്രിക് ഇൻഫോയിൽ സംസാരിക്കുന്നതിനിടെ അഭിനവ് മുകുന്ദ് വ്യക്തമാക്കി.
'നിങ്ങളുടെ സ്‌ക്വാഡിൽ നേരത്തെ തന്നെ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഹെൻറിച്ച് ക്ലാസൻ എന്നിവരുണ്ട്. എന്നിട്ടും എന്തിന് വൻ തുക മുടക്കി വീണ്ടും ഓൾറൗണ്ടറായ വിദേശ താരത്തെ കൂടി വാങ്ങി? ലിയാം ലിവിംഗ്സ്റ്റണെ ടീമിലെത്തിച്ച ആ പണംകൊണ്ട് നല്ലൊരു പേസ് ബൗളറെ തട്ടകത്തിലേക്ക് എത്തിക്കാമായിരുന്നു' താരം ചോദ്യമുയർത്തി. ഹൈദരാബാദിന്റെ ബൗളിംഗ് നിരയിൽ ഐപിഎൽ പരിചയമില്ലാത്തവരാണ് കൂടുതലെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പോലും സ്ഥിരതയില്ലാതെ കളിക്കുന്ന പലരെയും ട്രയൽസ് മാത്രം നോക്കി ടീമിലെടുത്തത് ടീമിന് തിരിച്ചടിയാകുമെന്നും പറഞ്ഞ അദ്ദേഹം ഭുവനേശ്വർ കുമാർ, നടരാജൻ എന്നിവരുടെ അഭാവം നികത്താൻ ഹർഷൽ പട്ടേലിനും ജയദേവ് ഉനദ്കട്ടിനും കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
എന്നാൽ ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ വിജയിക്കില്ലെന്ന് ഫാഫ് ഡു പ്ലെസിസ് മുന്നറിയിപ്പ് നൽകി. 'കഴിഞ്ഞ സീസണിൽ പിച്ചുകൾ ഫ്ലാറ്റ് അല്ലാതിരുന്നപ്പോൾ ഹൈദരാബാദ് ബാറ്റിംഗ് നിര പതറുന്നത് നമ്മൾ കണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ അഭിഷേക് ശർമയും ക്ലാസനും അത്ര മികച്ച ഫോമിലല്ല. ലിയാം ലിവിംഗ്സ്റ്റൺ ആകട്ടെ ഇംഗ്ലണ്ട് ടീമിൽ പോലും ഇപ്പോഴില്ല', ഡു പ്ലെസിസ് വ്യക്തമാക്കി.
പരിക്കേറ്റ നായകൻ പാറ്റ് കമ്മിൻസിന്റെ അഭാവമാണ് ഹൈദരാബാദിനെ വല്ലാതെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം. കമ്മിൻസിന് പകരം ഇഷാൻ കിഷനാകും ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ ടീമിനെ നയിക്കുക. ബാറ്റിംഗിൽ വെടിക്കെട്ട് താരങ്ങൾ ഉണ്ടെങ്കിലും അനുഭവസമ്പത്തില്ലാത്ത ബൗളിംഗ് നിരയെ ഇഷാൻ കിഷൻ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മാർച്ച് 28-ന് ബെംഗളൂരുവിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്കെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ പോരാട്ടം.
Content highlight: Former players to the former champions ahead of IPL 2026