

മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. വിൻഡീസിനെതിരായ മാച്ച് വിന്നിങ് ഇന്നിങ്സ് കാഴ്ചവെച്ചതിന് പിന്നാലെ തകർപ്പൻ റെക്കോർഡും സ്വന്തം പേരിലെഴുതിച്ചേർത്തിരിക്കുകയാണ് സഞ്ജു സാംസൺ. ചേസ് മാസ്റ്ററെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ വിരാട് കോഹ്‌ലിയെയാണ് റെക്കോർഡിൽ സഞ്ജു മറികടന്നത്.
ടി20 ലോകകപ്പിലെ റൺ ചേസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡിലാണ് വിരാട് കോഹ്‌ലിയെ സഞ്ജു സാംസൺ മറികടന്നത്. 196 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ വെറും 50 പന്തിൽ നിന്ന് 97 റൺസ് നേടിയ സഞ്ജു, 2016 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും (2022 ൽ) പാകിസ്താനെതിരെയും (82 നോട്ടൗട്ട്) കോഹ്‌ലി നേടിയ 82 റൺസ് മറികടന്നു.
നാല് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയുടെ വിജയം പൂർത്തിയാക്കാൻ സഞ്ജുവിന്റെ ഇന്നിംഗ്‌സ് സഹായിച്ചു. ലോകകപ്പിലെ തന്റെ ആദ്യ അർദ്ധസെഞ്ച്വറിയാണ് ഈഡൻ ഗാർഡൻസിൽ സഞ്ജു നേടിയത്. 26 പന്തുകളാണ് സഞ്ജുവിന് അർദ്ധസെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്. ഈ ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിച്ച മൂന്നാമത്തെ മാത്രം മത്സരമായിരുന്നു ഇത്.
Content Highlights: Sanju Samson breaks Virat Kohli's all-time record in T20 World Cup, after match-winning Knock