

മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ഒരു വശത്ത് വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ ഒന്നൊന്നായി തകർന്നു വീഴുമ്പോൾ, വമ്പൻ സമ്മർദ്ദത്തിലും പതറാത്ത മനസ്സുമായി അയാൾ ക്രീസിൽ ഉറച്ചുനിന്നു.
ഇപ്പോഴിതാ സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പ്രശംസ കൊണ്ട് മൂടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്സാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 97 റൺസെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജു വരുന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നിന്നാണ്. അതുകൊണ്ട് തന്നെ അവൻ ദൈവത്തിന്‍റെ പ്ലാനിൽ ഭാഗമായി മാറിയിരിക്കുന്നു. ലോകകപ്പിന്‍റെ തുടക്കത്തിൽ സഞ്ജു ഇന്ത്യയുടെ പദ്ധതികളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇടംകൈയ്യൻ ബാറ്റർമാർ ഓഫ് സ്പിന്നിന് മുന്നിൽ പതറിയതും അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയും സഞ്ജുവിനായി വഴിതുറന്നു.
ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റില്ലായിരുന്നെങ്കിൽ സഞ്ജുവിനെ ടീം മാനേജ്‌മെന്‍റ് പരിഗണിക്കില്ലായിരുന്നുവെന്നും ചോപ്ര പറഞ്ഞു.
Content Highlights: aakash chopra on sanju samson after india win over west indies