

2026 ടി20 ലോകകപ്പില്‍ നേപ്പാളിനെതിരെ ഇംഗ്ലണ്ടിന് വിജയം. വാംഖഡെയില്‍ നടന്ന ആവേശപ്പോരില്‍ നേപ്പാള്‍ പൊരുതിവീഴുകയായിരുന്നു. ആവേശം അവസാന പന്തിലേക്ക് നീണ്ട മത്സരത്തില്‍ നാല് റണ്‍സിനാണ് നേപ്പാള്‍ അടിയറവ് പറഞ്ഞത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ നേപ്പാളിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടാനായത്. 20 പന്തില്‍ 39 റണ്‍സെടുത്ത ലോകേഷ് ബാമിന്റെ പോരാട്ടം നേപ്പാളിനെ വിജയത്തിലെത്തിച്ചില്ല.
മത്സരത്തിന്റെ നേപ്പാളിന് വിജയിക്കാൻ അവസാന ഓവറിൽ വെറും പത്ത് റൺസുകൾ മാത്രമായിരുന്നു ആവശ്യം. എന്നാൽ അവസാന ഓവർ എറിയാനെത്തിയ സാം കറൻ നേപ്പാളിനെ പിടിച്ചുകെട്ടി. നിർണായക ഓവറിൽ കറൻ അഞ്ച് റൺസ് മാത്രമേ വിട്ടു കൊടുത്തുള്ളൂ. കറന്റെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ ലോകേഷ സാധിച്ചില്ല. രണ്ടാം പന്തില്‍ ഒരു റണ്‍. അവസാന നാല് പന്തില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സ് കൂടി. മൂന്നാം പന്തിലും ഒരു റണ്‍. നാലാം പന്തില്‍ രണ്ട് ഓടി ലോകേഷ്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് മാത്രം. അഞ്ചാം പന്തില്‍ റണ്ണെടുക്കാന്‍ സാധിച്ചില്ല. അവസാന പന്തും മനോഹരമായി പൂര്‍ത്തിയാക്കി കറന്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. ജേക്കബ് ബേഥലിന്റെയും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് കരുത്തായത്.
ബേഥല്‍ 35 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു. ബ്രൂക്ക് 32 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 53 റണ്‍സും കണ്ടെത്തി. വില്‍ ജാക്‌സ് 18 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സ് വാരി. ഓപ്പണര്‍ ജോസ് ബട്‌ലറാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയ മറ്റൊരാള്‍. താരം 17 പന്തില്‍ 26 റണ്‍സെടുത്തു മടങ്ങി.
Content Highlights: T20 World Cup 2026, ENG vs NEP: England survives Nepal scare in last-over thriller