

ടി20 ലോകകപ്പില്‍ യുഎസ്എയ്ക്ക് മുന്നില്‍ 162 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. അഭിഷേക് ശർമയടക്കം ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട വിജയലക്ഷ്യത്തിലെത്തിച്ചത്. 49 പന്തില്‍ 84 റണ്‍സുമായി സൂര്യ പുറത്താകാതെ നിന്നു. സൗരഭ് നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 21റണ്‍സ് നേടിയ ക്യാപ്റ്റനാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്.
വാംഖഡെയില്‍ ബാറ്റിംഗ് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പുറത്തെടുത്തത്. 77 റൺസിന് ആറ് വിക്കറ്റെന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോഴും ഒരറ്റത്ത് സൂര്യകുമാര്‍ യാദവ് മാത്രമാണ് പൊരുതിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മയും ശിവം ദുബെയും പുറത്തായി.
റിങ്കു സിങ്(6), ഹര്‍ദീക് പാണ്ഡ്യ(5) എന്നിവരും രണ്ടക്കം കാണാതെ പുറത്തായി. 16 പന്തില്‍ 20 റണ്‍സ് നേടി ഇഷാന്‍ കിഷനും 16 പന്തില്‍ 25 റണ്‍സ് നേടി തിലക് വര്‍മയും 11 പന്തിൽ നിന്ന് 14 റണ്‍സ് നേടി അക്സർ പട്ടേലുമാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത മീഡിയം പേസർ ഷാഡ്ലി വാൻ ഷാൽക്വിക്കാണ് യുഎസിന് വേണ്ടി തിളങ്ങിയത്.
Content Highlights: T20 World Cup: India vs USA: Suryakumar Yadav show powers India to 161/9 in 20 overs