

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന പാകിസ്താന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാന്‍ പാകിസ്താന് ചങ്കൂറ്റമുണ്ടോ എന്ന് ചോദിച്ച ഹർഭജൻ ഇത് ചെയ്തുകാണിക്കണമെന്നും വെല്ലുവിളിച്ചു, സ്വന്തം നാട്ടിലെ ജനങ്ങളുടെ ആഗ്രഹം തള്ളിക്കളഞ്ഞ് വെറും 'അഹങ്കാരം' കാണിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചതുകൊണ്ട് പാകിസ്താന് എന്ത് നേട്ടമാണ് കിട്ടാൻ പോകുന്നതെന്നും ഹര്‍ഭജന്‍ സിംഗ് ചോദിച്ചു. വെറുമൊരു അഹങ്കാരം കാണിക്കൽ മാത്രമാണിത്. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് വരുത്തിത്തീർത്ത് സ്വന്തം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമാണിത്. ഇത്രക്ക് ഉറപ്പുള്ള തീരുമാനമാണെങ്കിൽ അത് നടപ്പിലാക്കി കാണിക്കൂ, നിങ്ങൾക്ക് അതിനുള്ള ചങ്കൂറ്റമുണ്ടോ എന്ന് നമുക്ക് നോക്കാം-ഹർഭജൻ ത പറഞ്ഞു.
ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ പാക് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനോട് പിസിബി (പിസിബി) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വലിയ അച്ചടക്ക മുന്നറിയിപ്പുകളാണ് ഐ സി സി നൽകിയിരിക്കുന്നത്.
ഫെബ്രുവരി ഏഴ് മുതൽ തുടങ്ങുന്ന ലോകകപ്പിൽ ഒരേ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്‌താനും ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 15 നാണ് ഇരുവരും തമ്മിലുള്ള ബ്ലോക്ക് ബസ്റ്റർ പോരാട്ടം.
Content Highlights: Harbhajan Singh slams Pakistan for boycotting T20 World Cup clash with India