

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ബിഹാറിന് റെക്കോർഡ് ടോട്ടൽ. അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബിഹാർ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് ബിഹാർ അടിച്ചെടുത്തത്. കൗമാരതാരം വൈഭവ് സൂര്യവംശി അടക്കം മൂന്ന് താരങ്ങളുടെ സെഞ്ച്വറികളാണ് ബിഹാറിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
84 പന്തിൽ 190 റൺസ് നേടിയ വൈഭവ് സൂര്യവംശി റെക്കോർഡുകൾ ഭേദിക്കുന്ന പ്രകടനമാണ് റാഞ്ചിയിൽ കാഴ്ചവെച്ചത്. വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്സിന് പുറമെ ആയുഷ് ലോഹരുക്ക 56 പന്തിൽ 116 റൺസ് അടിച്ചെടുത്തു. പിന്നാലെ 40 പന്തിൽ 128 റൺസ് സ്വന്തമാക്കി ക്യാപ്റ്റൻ സാക്കിബുല്‍ ഗാനിയും അരുണാചലിനെതിരെ ഹിമാലയൻ ടോട്ടൽ നേടാൻ ബിഹാറിനെ സഹായിക്കുകയും ചെയ്തു.
🚨 BIHAR POSTED 574/6 IN THE VIJAY HAZARE TROPHY. 🚨
— Mufaddal Vohra (@mufaddal_vohra) December 24, 2025
- Suryavanshi - 190 (84).
- Gani - 128* (40).
- Loharuka - 116 (56).
THE HIGHEST EVER LIST A TOTAL IN HISTORY. 🤯 pic.twitter.com/cQrfD8jFBt
കൂറ്റൻ സ്കോർ അടിച്ചെടുത്തതോടെ ലോകറെക്കോർഡാണ് ബിഹാറിന് സ്വന്തമായത്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോക റെക്കോർഡാണ് ബിഹാർ സ്വന്തമാക്കിയത്. 2022-ൽ അരുണാചലിനെതിരെ തന്നെ തമിഴ്നാട് കുറിച്ച 506/2 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
Content Highlights: Vijay Hazare Trophy: Bihar smash highest-ever List A total as Vaibhav Suryavanshi, Gani, Ayush hits Century