

ലഖ്‌നൗവിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം കനത്ത മൂടല്‍മഞ്ഞ് കാരണം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.
കനത്ത പുകമഞ്ഞ് മൂലം ശ്വാസം മുട്ടുന്ന ഉത്തരേന്ത്യയില്‍ തന്നെ സമയത്ത് മത്സരം വെച്ചത് ബിസിസിഐയുടെ പക്ഷപാതപരമായ തീരുമാനമാണെന്ന് തരൂര്‍ വിമര്‍ശിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ കേരളത്തിലെ തിരുവനന്തപുരത്തോ മത്സരം നടത്താമായിരുന്നിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മത്സരങ്ങളെല്ലാം ഉത്തരേന്ത്യൻ നഗരങ്ങളില്‍ വെച്ചതിനെയും അദ്ദേഹം വിമർശിച്ചു.
ലഖ്‌നൗവില എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 411 ആണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതാണ് ഇവിടത്തെ അവസ്ഥ. തിരുവന്തപുരത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 68 ആണ്. മികച്ച ഗ്രൗണ്ടും ഉണ്ടായിട്ടും തുടർച്ചയായി അവഗണിക്കുകയാണെന്നും തിരുവനന്തപുരത്ത് നിന്നുള്ള എംപി കൂടിയായ തരൂർ പറഞ്ഞു.
മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെതിരെ ആരാധകരുടെ ഭാഗത്തുനിന്നും രൂക്ഷവിമർശനമാണ് ഉയരുന്നത്.
Content Highlights: Shashi Tharoor slams BCCI after called off Lucknow T20I