
ന്യൂസിലാൻഡിനെതിരെ തകർപ്പൻ വിജയവുമായി ലോകകപ്പ് സെമി ബർത്ത് ഉറപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. മഴ മൂലം 44 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ 53 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം. 44 ഓവറിൽ 325 പിന്തുടർന്ന ന്യൂസിലാൻഡ് വനിതകളുടെ പോരാട്ടം 271/8 എന്ന നിലയിൽ അവസാനിച്ചു. 95 പന്തിൽ 109 റൺസ് നേടിയ സ്മൃതി മന്ദാനയാണ് കളിയിലെ താരം.
ന്യൂസിലാൻഡിനായി ബ്രൂക്ക് ഹാലിഡേ (81) മികച്ച പ്രകടനവുമായി തിളങ്ങി. ഇസ്സി ഗേസ് (65) റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും ജയിപ്പിക്കാൻ സാധിച്ചില്ല. രേണുക സിങ്, ക്രാന്തി ഗൗഡ് എന്നിവർ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പ്രതീക റാവൽ, മന്ദാന എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്‌കോർ നേടിയത്. പ്രതീക റാവൽ 134 പന്തിൽ നിന്നും 13 ഫോറും രണ്ട് സിക്‌സറുമുൾപ്പടെ 122 റൺസ് സ്വന്തമാക്കി. 95 പന്തിൽ 10 ഫോറും നാല് സിക്സറുമടിച്ചാണ് മന്ദാന 109 റൺസ് നേടിയത്. ഒന്നാം വിക്കറ്റിൽ 212 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.
ജെമീമ റോഡ്രിഗസ് 55 പന്തിൽ 11 ഫോറോടെ 76 റൺസ് സ്വന്തമാക്കി. തുടർച്ചയായി മൂന്ന് മത്സരം തോറ്റതിന് ശേഷം ഇന്ത്യയുടെ വിജയമാണ് ഇത്. വിജയത്തോടെ സെമി പ്രവേശനം ഉറപ്പാക്കാനും ഇന്ത്യക്ക് സാധിച്ചു.
Content Highlights- India Women Enter Into Worldcup semi by beating Newzealand Women