കായിക താരങ്ങൾക്ക് അനാവശ്യ സമ്മർദ്ദമുണ്ടാക്കുന്നത് നിർഭാഗ്യം; വിവാദ പരാമർശത്തിൽ പ്രതികരിച്ച് സന മിർ

മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ,പാക് താരം നതാലിയ പർവേസിനെ ആസാദ് കശ്മീരിൽ നിന്നുള്ള താരം എന്ന് സന മിർ വിശേഷിപ്പിച്ചതാണ് വിവാദത്തിന് കാരണം

കായിക താരങ്ങൾക്ക് അനാവശ്യ സമ്മർദ്ദമുണ്ടാക്കുന്നത് നിർഭാഗ്യം; വിവാദ പരാമർശത്തിൽ പ്രതികരിച്ച് സന മിർ
dot image

ആസാദ് കാശ്മീർ പരമാർശത്തിൽ പ്രതികരണവുമായി മുൻ പാകിസ്താൻ വനിതാ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സന മിർ.പാക് അധിനിവേശ കശ്മീരിനെ പാകിസ്താൻ വിശേഷിപ്പിക്കുന്ന പേരാണ് ആസാദ് കശ്മീർ. സന മിറിന്റെ ഈ പരാമർശത്തിന് എതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുന്നുണ്ട്. ഐസിസി നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബംഗ്ലാദേശ്-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെയാണ് വിവാദ പരാമർശം.

മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ,പാക് താരം നതാലിയ പർവേസിനെ ആസാദ് കശ്മീരിൽ നിന്നുള്ള താരം എന്ന് സന മിർ വിശേഷിപ്പിച്ചതാണ് വിവാദത്തിന് കാരണം. താരത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ നതാലിയ ആസാദ് പാകിസ്താനിൽ നിന്നാണ് എന്നായിരുന്നു സന വിശേഷിപ്പിച്ചത്. രാഷ്ട്രീയവും കായികരംഗവും കൂട്ടിക്കലർത്തുന്നതിനെതിരെ ഐസിസി കർശനമായി വിലക്കേർപ്പെടുത്തിയിരുന്നു.

എന്നാൽ ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന മിർ. ക്രിക്കറ്റ് കളിക്കാർക്ക് അനാവശ്യ സമ്മർദ്ദമുണ്ടാക്കുന്നത് നിർഭാഗ്യമാണെന്നും നതാലിയയുടെ കഷ്ടപ്പാടിനെ ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെന്നും സന എക്‌സിൽ കുറിച്ചു.

കാര്യങ്ങൾ പെരുപ്പിച്ചു കാണിക്കുന്നതും കായികരംഗത്തുള്ളവർ അനാവശ്യ സമ്മർദ്ദത്തിന് വിധേയരാകുന്നതും നിർഭാഗ്യകരമാണ്. പൊതു തലത്തിൽ ഇതിന് വിശദീകരണം ആവശ്യമായി വരുന്നതും ദുഃഖകരമാണ്.

' ആ താരത്തിന്റെ ജന്മനാടിനെക്കുറിച്ച് ഞാൻ പറഞ്ഞതിലൂടെ ആ പ്രദേശത്ത് നിന്നും വരുമ്പോൾ അവർ നേരിട്ട വെല്ലുവിളികളെയും അവരുടെ അവിശ്വസനീയമായ യാത്രയെയും എടുത്തുകാണിക്കുക എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. കളിക്കാർ എവിടെ നിന്നാണ് വരുന്നതെന്ന് പറയുന്നതിന്റെ ഭാഗമായി കമന്റേറ്റർമാരായി ഞങ്ങൾ ചെയ്യേണ്ടതെ ഞാൻ ചെയ്തുള്ളൂ. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള വേറെ രണ്ട് കളിക്കാർക്കും ഞാൻ ഇന്ന് അത് ചെയ്തു. ദയവായി അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. വേൾഡ് ഫീഡിലെ ഒരു കമന്റേറ്റർ എന്ന നിലയിൽ, കായികരംഗത്തും ടീമുകളിലും കളിക്കാരിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു, ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രചോദനാത്മകമായ കഥകൾ എടുത്തുകാണിക്കാൻ ശ്രമിക്കുന്നു. ഇതിന്റെ പിന്നിൽ ഒരു ദുരുദ്ദേശ്യമോ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യമോ എനിക്കില്ലായിരുന്നു,' സന മിർ എക്‌സിൽ കുറിച്ചു.

ContentHighlights- Sana Mir Explains For Azad Kashmir Incident

dot image
To advertise here,contact us
dot image