
കഴിഞ്ഞയിടെയാണ് ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിൽ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിന് മുന്നേയായിരുന്നു വിരാടിന്റെ വിരമിക്കൽ തീരുമാനം.
താരത്തിന്റെ പെട്ടെന്നുള്ള വിടവാങ്ങൽ ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ വിരാടിനോട് വിരമിക്കൽ പ്രഖ്യാപനം തിരിച്ചെടുത്ത് ഇന്ത്യക്ക് വേണ്ടി വീണ്ടും കളത്തിലിറങ്ങാൻ അഭ്യർത്ഥിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ ഓൾറൗണ്ടർ മഥൻ ലാൽ.
വിരമിക്കലിൽ നിന്നും തിരിച്ചുവരവ് നടത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിനോടുള്ള വിരാടിന്റെ പാഷൻ സമാനതകളില്ലാത്തതാണെന്നും മഥൻ ലാൽ പറഞ്ഞു.
വിരാട് കോഹ്ലിക്ക് ഇന്ത്യൻ ക്രിക്കറ്റിനോടുള്ള പാഷൻ സമാനതകളില്ലാത്തതായിരുന്നു. വിരമിച്ച ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്നാണ് എന്റെ ആഗ്രഹം. പ്രഖ്യാപനം പിൻവലിച്ച് തിരിച്ചുവരുന്നതിൽ തെറ്റൊന്നുമില്ല. ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ അദ്ദേഹം തിരിച്ചുവരവ് നടത്തണം. രണ്ട് വർഷത്തോളം വിരാടിന് കളിക്കാൻ സാധിക്കും.
നിങ്ങളുടെ അനുഭവം യുവതാരങ്ങൾക്ക് കൈമാറുന്നതിനാണ് ഇത്. അതില്ലാതെയാണ് നിങ്ങൾ പടിയിറങ്ങിയത്, ഇനിയും വൈകിയിട്ടില്ല വിരാട്, ദയവായി തിരിച്ചുവരൂ,' ക്രിക്കറ്റ് പ്രെഡിക്റ്റയോട് സംസാരിക്കവെ മഥൻ ലാൽ പറഞ്ഞു.
14 വർഷത്തിനിടയിൽ 123 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച വിരാട് 9230 റൺസ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ക്യാപ്റ്റനായും ബാറ്ററായും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെസ്റ്റ് കളിക്കാരുടെ ഇടയിൽ വിരാട് കോഹ്ലി സ്ഥാനം അലങ്കരിക്കുന്നുണ്ട്.
Content Highlights- Ex Player plea Virat to comeback in test cricket