
ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് 22 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സായിരുന്നു കളിയിലെ താരം. സ്റ്റോക്സിന്റെ ഫിറ്റ്നസിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. മത്സരത്തിൽ ദൈർഘ്യമേറിയ സ്‌പെല്ലുകളെറിഞ്ഞും ബാറ്റ് ചെയ്തും മികച്ച ഫീൽഡിങ് കാഴ്ചവെച്ചുമെല്ലാം സ്റ്റോക്‌സ് കളം നിറഞ്ഞിരുന്നു. കഴിഞ്ഞ വർഷം രണ്ട് സർജറിയോളം ചെയ്ത താരമാണ് സ്‌റ്റോക്‌സ്.
കായികശേഷിയുടെയും മനകരുത്തിന്റെയും മികച്ച ഉദാഹരണമാണ് സ്റ്റോക്‌സെന്ന് ഇർഫാൻ പത്താൻ പറയുന്നു. കളിക്കാരുടെ ജോലിഭാരം ചർച്ചയാകുന്ന കാലത്ത് ബെൻ സ്‌റ്റോക്‌സ് വേറിട്ടു നിൽക്കുന്നെന്നും ബുംറയുടെ കാര്യത്തിൽ ഇന്ത്യയുടെ പദ്ധതി അത്രകണ്ട് മികച്ചതല്ലെന്നും പത്താൻ കൂട്ടിച്ചേർത്തു.
'അഞ്ചാം ദിനം ബെൻ സ്റ്റോക്സ് 9.2 ഓവറോളം നീണ്ടുനിന്ന ഒരു മാരത്തോൺ സ്‌പെൽ എറിഞ്ഞു. എന്തൊരു കളിക്കാരനാണ്. ബാറ്റിങ് ബൗളിങ് എന്നിവക്ക് പുറമെ ആദ്യ ഇന്നിങ്‌സിൽ റിഷഭ് പന്തിനെ റണ്ണൗട്ടാക്കാനും സ്റ്റോക്‌സിന് സാധിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ വർക്ക് ലോഡിനെ കുറിച്ച് ആരും സംസാരിക്കില്ല. എന്നാൽ ഇന്ത്യൻ ടീമിലെ സ്ഥിതി അങ്ങനെയല്ല.
ബുംറ അഞ്ച് ഓവർ എറിഞ്ഞതിന് ശേഷം ജോ റൂട്ട് ബാറ്റിങ്ങിന് വരാൻ വേണ്ടി കാത്തിരിക്കും (രണ്ടാം ഇന്നിങ്‌സിൽ). കളി നിയന്ത്രിക്കേണ്ട സമയത്തായിരുന്നു ഇത്. അത് നിരാശാജനകമായിരുന്നു. എഡ്ജാബ്സ്റ്റൺ മത്സരത്തിൽ നിന്നും മാറി നിന്നപ്പോൾ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രണത്തിലായിട്ടുണ്ട്. ഒരു മത്സരം കളിക്കുമ്പോൾ ജോലിഭാരം മാനേജ് ചെയ്യുക എന്നൊരു കാര്യമില്ല. നിങ്ങൾ എന്ത് വിലകൊടുത്തും വിജയിക്കുക എന്ന് മാത്രമേയുള്ളൂ. ഇന്ത്യൻ ക്യാമ്പ് അത് കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നു,' തന്റെ യൂട്യബ് ചാനലിൽ സംസാരിക്കവെ ഇർഫാൻ പത്താൻ പറഞ്ഞു.
Content Highlights- Irfan Pathan questions India's usage of Jasprit Bumrah at Lord's