
വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നിൽ മുട്ടുവിറച്ച് വിറച്ച് ഓസീസ് ബാറ്റർമാർ. വിന്‍ഡീസിനെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഓസ്‌ട്രേലിയ 225 റണ്‍സില്‍ പുറത്തായി. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമര്‍ ജോസഫ്, മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജയ്ഡന്‍ സീല്‍സ്, ജസ്റ്റിന്‍ ഗ്രീവ്‌സ് എന്നിവരുടെ ബൗളിങാണ് ഓസീസിനെ തകര്‍ത്തത്.
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ്. 3 റണ്‍സെടുത്ത് അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന യുവ ഓപ്പണര്‍ കെവന്‍ ആന്‍ഡേഴ്‌സനാണ് പുറത്തായത്. 8 റണ്‍സുമായി ബ്രണ്ടന്‍ കിങും 3 റണ്‍സുമായി ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സുമാണ് ക്രീസില്‍.
48 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. കാമറോണ്‍ ഗ്രീന്‍ 46 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (24), ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (92 പന്തില്‍ 23), അലക്‌സ് കാരി (21), ട്രാവിസ് ഹെഡ് (53 പന്തില്‍ 20) എന്നിവരാണ് പൊരുതി നിന്നത്.
Content Highlights: Australia collapses under West Indies pace attack; all out for 225 in first innings