
നല്ലൊരു ക്രിക്കറ്റ് കരിയർ താൻ സ്വയം തുലച്ച് കളഞ്ഞതാണെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. ചില മോശം സുഹൃത്തുക്കൾ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതാണ് ഇതിനൊക്കെ കാരണമെന്ന് താരം പറഞ്ഞു. ന്യൂസ് 24 സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഷായുടെ തുറന്നു പറച്ചില്‍.
'ജീവിതത്തിൽ ഞാൻ ചില തെറ്റായ തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി ഞാൻ ചിലവഴിക്കുന്ന സമയത്തിൽ കുറവുണ്ടായി. 2023 വരെ ഒരു ദിവസത്തിന്റെ പകുതിയോളം സമയം ഞാൻ ക്രിക്കറ്റിനായി ചിലവഴിക്കുമായിരുന്നു. എന്നാൽ അതിന് ശേഷമാണ് ഞാൻ തെറ്റായ കാര്യങ്ങളിലേക്ക് നീങ്ങിയത്. ആ സമയത്ത് ചില മോശം സുഹൃത്തുക്കൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ക്രിക്കറ്റ് ലോകത്ത് എന്‍റെ പേര് നിറഞ്ഞ് നില്‍ക്കുന്ന കാലമായിരുന്നു അത്. ഈ സുഹൃത്തുക്കൾ എന്നെ തേടി വന്നതിനും കാരണം അതായിരുന്നു. ഇതോടെ ജീവിതത്തെ പതിയെ അലസത ബാധിച്ചു തുടങ്ങി. അന്നൊക്കെ ദിവസവും എട്ട് മണിക്കൂർ ഞാന്‍ പരിശീലനം നടത്തിയിരുന്നു. അത് നാല് മണിക്കൂറായി ചുരുങ്ങി,' പൃഥ്വി ഷാ പറഞ്ഞു.
'കൂട്ടുകെട്ടുകൾ മാത്രമല്ല മറ്റൊരുപാട് കാര്യങ്ങൾ എന്റെ കരിയറിന് തിരിച്ചടിയായിട്ടുണ്ട്. അതിലൊന്ന് മുത്തശ്ശന്‍റെ മരണമാണ്. എപ്പോഴും അദ്ദേഹം എനിക്ക് വലിയ പിന്തുണ നൽകിയിരുന്നു. അത് പൊടുന്നനെ നഷ്മായി. ഒരുപാട് കാര്യങ്ങൾ എനിക്ക് തുറന്നുപറയാൻ കഴിയില്ല. എങ്കിലും കരിയറില്‍ തിരിച്ചടിയായ കാര്യങ്ങൾ ഞാൻ ഇപ്പോള്‍ മനസിലാക്കുന്നു,' ഷാ കൂട്ടിച്ചേർത്തു.
'എന്റെ തെറ്റുകൾ ഞാൻ മനസിലാക്കുന്നു. എപ്പോഴും എന്റെ പിതാവിന്റെ പിന്തുണ എനിക്കുണ്ടായിരുന്നു. മോശം സമയങ്ങളിലൊക്കെ അദ്ദേഹം എനിക്കൊപ്പം നിന്നു,' ഷാ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീം വിടാൻ തീരുമാനം എടുത്തതിന് പിന്നാലെയാണ് പൃഥ്വി ഷായുടെ തുറന്നുപറച്ചിൽ. മറ്റൊരു സംസ്ഥാനത്തിനായി കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചിരുന്നു.
കഴിഞ്ഞ വർഷം മുംബൈ ടീമിനായി വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി ടൂർണമെന്റുകളിൽ കളിക്കാൻ ഷായ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതോടെ മുംബൈ വിടുകയാണെന്ന് താരം അറിയിച്ചു. ഏത് ടീമിലേക്കാണ് പോകുന്നതെന്ന് ഷാ വ്യക്തമാക്കുന്നില്ല.
' കരിയറിലെ ഈ ഘട്ടത്തിൽ, മറ്റൊരു അസോസിയേഷനു കീഴിൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ എനിക്കൊരു മികച്ച അവസരം ലഭിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ എൻ്റെ വളർച്ചയ്ക്ക് ഇത് കൂടുതൽ സഹായകമാകുമെന്ന് വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ, വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിൽ പുതിയ സംസ്ഥാന അസോസിയേഷനെ ഔദ്യോഗികമായി പ്രതിനിധീകരിക്കാൻ എന്നെ യോഗ്യനാക്കണമെന്നും അതിനായി മുംബൈ ക്രിക്കറ്റിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) എനിക്ക് നൽകണമെന്നും താഴ്മയായി അഭ്യർത്ഥിക്കുന്നു.' മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തിൽ പൃഥ്വി ഷാ പറയുന്നു.
2018ൽ അണ്ടർ 19 ലോകകിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച നായകനാണ് പൃഥ്വി ഷാ. ഇതോടെ ക്രിക്കറ്റ് ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട താരം അതേവർഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേട്ടവും ഷാ സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങളാല്‍ താരം ടീമുകളില്‍ നിന്ന് തഴയപ്പെട്ടു. 2025ലെ ഐപിഎല്ലിന് മുമ്പായുള്ള മെഗാലേലത്തിൽ താരത്തെ വാങ്ങാൻ ടീമുകൾ ആരും രംഗത്തെത്തിയിരുന്നില്ല.
Content Highlights: Prithvi Shaw Makes Explosive 'Career' Revelation