
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി ചാംപ്യന്മാരും വിജയ് ഹസാരെ ട്രോഫി റണ്ണേഴ്സ് അപ്പുകളുമായ വിദർഭ ക്രിക്കറ്റ് ടീമിന് തിരിച്ചടി. സൂപ്പർതാരങ്ങളായ കരുൺ നായർ, വിക്കറ്റ് കീപ്പർ ജിതേഷ് ശർമ എന്നിവർ വിദർഭ വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. കരുൺ തന്റെ സ്വന്തം നാടായ കർണാടക ക്രിക്കറ്റിലേക്കും ജിതേഷ് ബറോഡയിലേക്കുമാണ് നീങ്ങുന്നതെന്നാണ് സൂചനകൾ. ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റ് സീസണിൽ വിദർഭയുടെ മുന്നേറ്റത്തിൽ നിർണായകമായിരുന്നു കരുണിന്റെ പ്രകടനം. രഞ്ജി ട്രോഫിയിൽ 863 റൺസ് നേടിയ കരുൺ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ നാലാമനായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ 779 റൺസോടെ ടൂർണമെന്റിലെ ടോപ് സ്കോററായി. സീസണിലാകെ ഒമ്പത് സെഞ്ച്വറികൾ നേടിയ കരുണിനെ തേടി ഒമ്പത് വർഷത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിളിയും വന്നിരുന്നു.
കഴിഞ്ഞ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭയുടെ നായകനായിരുന്നു ജിതേഷ് ശർമ. ടൂർണമെന്റിൽ വിദർഭയെ ക്വാർട്ടർ ഫൈനലിലെത്തിക്കാൻ ജിതേഷിന് കഴിഞ്ഞിരുന്നു. പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പം ഐപിഎൽ കിരീടനേട്ടത്തിലും ജിതേഷ് പങ്കാളിയായി. രണ്ട് ദിവസത്തിനുള്ളിൽ താരത്തിന്റെ ബറോഡയിലേക്കുള്ള മാറ്റം ഔദ്യോഗികമാകുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Karun Nair, Jitesh Sharma set to leave Vidarbha