
ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിന്റെ ആദ്യ മത്സരത്തിന് മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. നാളെ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെ ഇന്ത്യൻ ക്യാപ്റ്റനായി ശുഭ്മൻ ഗിൽ യാത്ര തുടങ്ങും. മത്സരത്തിന് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോൾ സേന രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവടങ്ങളിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നതാണ് ഐപിഎൽ കിരീട നേട്ടത്തേക്കാൾ വലുതെന്ന് പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ.
'ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ഇംഗ്ലണ്ടിലെത്താൻ ഒരു താരത്തിന് അധികം അവസരം ലഭിക്കുകയില്ല. ഒരുപക്ഷേ രണ്ട് അവസരങ്ങൾ ലഭിച്ചേക്കും. ഈ തലമുറയിലെ മികച്ച നായകരിൽ ഒരാളായാൽ മൂന്ന് അവസരങ്ങൾ വരെ ലഭിച്ചേക്കാം,' ഗിൽ പറഞ്ഞു.
'ഐപിഎൽ എല്ലാ വർഷവുമുണ്ട്. ഐപിഎൽ കിരീടം നേടാൻ എല്ലാ വർഷവും അവസരമുണ്ട്. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നതാണ് വലിയ നേട്ടം,' ഗിൽ വ്യക്തമാക്കി.
നാളെ ലീഡ്സിലെ ഹെഡിങ്ലിയിലാണ് ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മത്സരങ്ങൾക്ക് കൂടി ഇതോടെ തുടക്കമാകും. വിരാട് കോഹ്‍ലിയും രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. അതിനാൽ തന്നെ യുവതാരം ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിന് പരമ്പര കടുത്തതാകുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.
Content Highlights: Shubman Gill trumpets winning a test series over IPL as he begins India captaincy