അഹമ്മദാബാദ് അപകടത്തില്‍ രാജ്യം തകർന്നിരിക്കുകയാണ്, ഇന്ത്യയെ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം: റിഷഭ് പന്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പന്ത്

dot image

അഹമ്മദാബാദിലെ വിമാനാപകടത്തിന്റെ ദുഃഖത്തിലാഴ്ന്നിരിക്കുന്ന രാജ്യത്തിന് വീണ്ടും സന്തോഷം പകരുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 20ന് ഹെഡിംഗ്‌ലിയില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ പന്ത്. അപകടം വരുത്തിയ വൈകാരിക ആഘാതത്തെ മറികടക്കാനും കളിക്കളത്തിലെ ശക്തമായ പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ ആവേശം ഉയര്‍ത്താനും ടീം ശ്രമിക്കുമെന്നും പന്ത് മാധ്യമങ്ങളോട് പറഞ്ഞു.

'അഹമ്മദാബാദ് വിമാനാപകടത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. മുഴുവന്‍ ഇന്ത്യയെയും ദുഃഖത്തിലായിരിക്കുകയാണ്. ഒരു രാജ്യം മുഴുവനും ഹൃദയം തകര്‍ന്നിരിക്കുകയാണ്. ഇന്ത്യയെ വീണ്ടും സന്തോഷത്തിലാക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ഭാഗത്തുനിന്നും ചെയ്യാന്‍ സാധിക്കുന്ന കാര്യം. അപകടം എല്ലാവരെയും വൈകാരികമായി തളര്‍ത്തിയിട്ടുണ്ടെന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ രാജ്യത്തിന് നഷ്ടപ്പെട്ട സന്തോഷം തിരിച്ചുകൊണ്ടുവരുന്നതിനായി പരമാവധി ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്', പന്ത് പറഞ്ഞു.

ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്‌പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്.

വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരും അപകടത്തില്‍ മരിച്ചു. അതേസമയം വിമാന അപകടമുണ്ടായ സ്ഥലത്തുനിന്ന് ഇന്നലെയും രണ്ട് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടം നടന്ന സ്ഥലത്ത് ഇന്നും തിരച്ചില്‍ നടത്തുകയാണ്. അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലെത്തി ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയിരുന്നു.

Content Highlights: Ahmedabad crash left India saddened, will try to make nation happy says Rishabh Pant

dot image
To advertise here,contact us
dot image