
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം താരങ്ങളുടെ എണ്ണം 19 ആയി ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ശുഭ്മൻ ഗിൽ നയിക്കുന്ന 18 അംഗ ടീമിനെയാണ് ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയച്ചിരിക്കുന്നത്. എന്നാൽ പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർദ്ദേശാനുസരണം പേസർ ഹർഷിത് റാണയെക്കൂടി ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. ദൈനിക് ജാഗരൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ഇന്ത്യ എ ടീമിന്‍റെ ഭാഗമായിരുന്നു ഹർഷിത്. ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ട് അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരവും പിന്നാലെ ഇന്ത്യ എ - ഇന്ത്യ സ്ക്വാഡ് മത്സരത്തിന്റെയും ഭാഗമായി ഹർഷിത് കളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ എ ടീമിന്റെ ഭാഗമായ താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങുന്നത്. എന്നാൽ ഹർഷിതിനോട് ഇംഗ്ലണ്ടിൽ തുടരാനാണ് സെലക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. വിരാട് കോഹ്‍ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയുമാണിത്. ഇരുതാരങ്ങളുമില്ലാത്തതിനാൽ ഇംഗ്ലണ്ട് പരമ്പര ഇന്ത്യയ്ക്ക് കടുത്തതാകുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Content Highlights: India's Squad For England Tests Increased From 18 To 19