
ക്രിക്കറ്റ് കരിയറിൽ ആദ്യമായി ക്യാപ്റ്റന്റെ തൊപ്പിയണിയാൻ ഇംഗ്ലണ്ട് മുൻ താരം ജെയിംസ് ആൻഡേഴ്സൺ. കൗണ്ടി ചാംപ്യൻഷിപ്പിൽ ലങ്കാഷെയറിന്റെ അടുത്ത രണ്ട് മത്സരങ്ങളിലാണ് ആൻഡേഴ്സൺ ക്യാപ്റ്റനാകുക. ടീമിന്റെ സ്ഥിരം നായകൻ മാർകസ് ഹാരിസ് വ്യക്തിപരമായ ആവശ്യങ്ങളെ തുടർന്ന് ഓസ്ട്രേലിയയിലേക്ക് പോകുന്നതിനെ തുടർന്നാണ് ആൻഡേഴ്സണ് ക്യാപ്റ്റൻ സ്ഥാനം ലഭിച്ചിരിക്കുന്നത്. 42 വയസ് പിന്നിടുമ്പോഴാണ് ആൻഡേഴ്സൺ ക്രിക്കറ്റ് കരിയറിൽ ആദ്യമായി ക്യാപ്റ്റനാകുന്നത്.
'ലങ്കാഷെയറിനെ അടുത്ത രണ്ട് മത്സരങ്ങളിൽ ജിമ്മി നയിക്കും. അത് അവനും ഞങ്ങൾക്കും ആവേശകരമായ കാര്യമാണ്. കളിക്കളത്തിനകത്തും പുറത്തും അവന് ഒരുപാട് സംഭാവനകൾ നൽകാനുണ്ട്. ഇത് അവന് അഭിമാനകരമായ നിമിഷമായിരിക്കും. ടീമിന്റെ മുഴുവൻ ഭാരവും ജിമ്മി വഹിക്കേണ്ടതില്ല. പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ ജിമ്മിയുടെ സാന്നിധ്യം മറ്റ് കളിക്കാർക്ക് വലിയ പ്രോത്സാഹനമാണ്.' ലങ്കാഷെയറിന്റെ ഇടക്കാല മുഖ്യ പരിശീലകൻ സ്റ്റീവൻ ക്രോഫ് ബിബിസിയോട് പറഞ്ഞു.
ഇംഗ്ലണ്ട് മുൻ പേസറും നിലവിലെ ഇംഗ്ലീഷ് ടീം ബൗളിങ് പരിശീലകനുമാണ് ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായാണ് ആൻഡേഴ്സൺ കരിയർ അവസാനിച്ചത്. 188 മത്സരങ്ങളിൽ നിന്നായി 704 വിക്കറ്റുകളാണ് ആൻഡേഴ്സൺ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബൗളറുമാണ് ജെയിംസ് ആൻഡേഴ്ൺ.
Content Highlights: James Anderson to captain Lancashire in Marcus Harris’ absence