പുരാന്‍ ഇല്ലെങ്കിലും പ്രശ്‌നമില്ല; ടി20യിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ അടിച്ചെടുത്ത് വെസ്റ്റ് ഇന്‍ഡീസ്‌

എവിന്‍ ലൂയിസും ക്യാപ്റ്റന്‍ ഷായ് ഹോപ്പും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ടാണ് വിന്‍ഡീസിനെ തകര്‍പ്പന്‍ ടോട്ടലിലേക്ക് നയിച്ചത്

dot image

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 62 റണ്‍സിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും മഴ കാരണം ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.

മൂന്നാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് അടിച്ചെടുത്തു. ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. നേരത്തെ 2023ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 258 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് ടി20 ക്രിക്കറ്റില്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസിന്റെ റണ്‍ മെഷീന്‍ നിക്കോളാസ് പുരാന്റെ അഭാവം ടീമിനെ ബാധിച്ചിട്ടില്ലെന്ന് കൂടിയാണ് ഈ പ്രകടനം തെളിയിക്കുന്നത്. എവിന്‍ ലൂയിസും ക്യാപ്റ്റന്‍ ഷായ് ഹോപ്പും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ടാണ് വിന്‍ഡീസിനെ തകര്‍പ്പന്‍ ടോട്ടലിലേക്ക് നയിച്ചത്. ഓപണിങ് വിക്കറ്റില്‍ 10.3 ഓവറില്‍ 122 റണ്‍സാണ് ലൂയിസ്- ഹോപ്പ് സഖ്യം അടിച്ചെടുത്തത്.

44 പന്തില്‍ 91 റണ്‍സെടുത്ത ഓപണര്‍ എവിന്‍ ലൂയിസാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. എട്ട് സിക്‌സറും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. 27 പന്തില്‍ നാല് ബൗണ്ടറികളും നാല് സിക്‌സറുകളുമടക്കം 51 റണ്‍സ് അടിച്ചെടുത്താണ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് പുറത്താവുന്നത്. 22 പന്തില്‍ പുറത്താകാതെ നിന്ന് 49 റണ്‍സ് അടിച്ചെടുത്ത കീസി കാര്‍ട്ടിയും മികച്ച സംഭാവന നല്‍കി.

257 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ അയര്‍ലന്‍ഡിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമാണ് നേടാനായത്. 36 പന്തില്‍ മൂന്ന് ബൗണ്ടറിയും നാല് സിക്‌സുമടക്കം 48 റണ്‍സ് നേടിയ റോസ് അഡയറാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. വിന്‍ഡീസിന് വേണ്ടി അകീല്‍ ഹോസിന്‍ മൂന്നും ജേസണ്‍ ഹോള്‍ഡര്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: West Indies slam 256 runs in T20I vs Ireland, just shy of their highest T20I total

dot image
To advertise here,contact us
dot image