
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തോൽവിയിൽ പ്രതികരണവുമായി ഓസ്‌ട്രേലിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. മത്സരം തങ്ങളുടെ കൈകളിലേക്ക് എത്തിയതാണെന്നും നിർഭാഗ്യവശാൽ ഇത്തവണ അത് വഴുതിപ്പോയെന്നും കമ്മിൻസ് പറഞ്ഞു. ആദ്യ മൂന്ന് ഇന്നിങ്‌സുകളും കളി ഓസീസിന്റെ കയ്യിലായിരുന്നു, നാലാം ഇന്നിംഗ്സ് പക്ഷെ പൂർണ്ണമായും ദക്ഷിണാഫ്രിക്ക നേടി. തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിഞ്ഞില്ല, കമ്മിൻസ് കൂട്ടിച്ചേർത്തു.
നീണ്ട 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുന്നത്. ലോർഡ്സിൽ അരങ്ങേറിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അഞ്ചുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത്.
ഇതോടെ ഐസിസി ടൂർണമെന്റ് ഫൈനലുകളിൽ ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് കൂടിയാണ് വിരാമമായത്. 50 വർഷത്തിനിടെ അവർ കളിച്ച 14 ഫൈനലുകളിൽ നാലാമത്തെ മാത്രം തോൽവിയാണിത്. പാറ്റ് കമ്മിൻസ് നയിച്ച ഓസ്‌ട്രേലിയൻ ടീം ഒരു പതിറ്റാണ്ടിലേറെയായി ഒരു ഐസിസി ഫൈനൽ തോൽവി പോലും അനുഭവിക്കാതെ കടന്നുപോയി.
നിലവിലെ ഓസ്‌ട്രേലിയൻ ടീമിലെ പ്രധാന അംഗങ്ങളായ കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, സ്റ്റീവ് സ്മിത്ത് എന്നിവർ നിരവധി വിജയകരമായ ഐസിസി ടൂർണമെന്റ് വിജയങ്ങളുടെ ഭാഗമായിരുന്നു.
2015, 2023 ഏകദിന ലോകകപ്പുകൾ, 2021 ടി20 ലോകകപ്പ്, 2023 ൽ ഇന്ത്യയ്‌ക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഐസിസി ടൂർണമെന്റുകളിൽ ഈ ആധിപത്യം എല്ലാ ഫോർമാറ്റുകളിലുമായി 10 ഐസിസി കിരീടങ്ങൾ ഓസീസിന് നേടികൊടുത്തിട്ടുണ്ട്.
Content Highlights: cummins comment on final lose world test championship