
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എയ്ഡൻ മാർക്രമിന് സെഞ്ച്വറി. അവസാന ഇന്നിങ്‌സിൽ 282 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയാണ് താരത്തിന്റെ സെഞ്ചിറി നേട്ടം. 156 പന്തിലാണ് മാർക്രം സെഞ്ച്വറി പൂർത്തിയാക്കിയത്. 11 ഫോറിന്റെ അകമ്പടിയോടെയാണ് മാർക്രിത്തിന്റെ ശതക നേട്ടം.
ഏകദേശം 270 മിനിറ്റോളമാണ് രണ്ടാം ഇന്നിങ്‌സിൽ മാർക്രം ക്രീസിൽ ചിലവഴിച്ചത്. ഹെയ്‌സൽവുഡിനെതിരെ മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി പായിച്ചാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. തുടക്കം മുതൽ നങ്കൂരമിട്ട് കളിച്ച മാർക്രം ഓസീസ് ബൗളർമാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു. താരത്തിന്റെ ഓപ്പണിങ് പങ്കാളിയായ റയാൻ റിക്കൾട്ടൺ (6) പെട്ടെന്ന് മടങ്ങിയെങ്കിലും മൂന്നാമനായെത്തിയ ഓൾറൗണ്ടർ വിയാൻ മുൾഡറുമൊത്ത് 61 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കാൻ മാർക്രത്തിന് സാധിച്ചു.നിലവിൽ ക്യാപ്റ്റൻ ടെംബ ബവുമയായും മികച്ച കൂട്ടുക്കെട്ടാണ് മാർക്രം സൃഷ്ടിക്കുന്നത്. ഇരുവരും മൂന്നാം വിക്കറ്റിൽ പാറ പോലെ ഒറച്ചതോടെ മത്സരത്തിൽ ഓസ്‌ട്രേലിയയുടെ മേൽ പൂർണ ആധിപത്യം സൃഷ്ടിക്കാൻ ദക്ഷിണാഫ്രിക്കക്കായി. 130 റൺസിന് മുകളിൽ കൂട്ടുക്കെട്ടുണ്ടാക്കാൻ ബവുക്കും മാർക്രത്തിനും സാധിച്ചും. 62 റൺസുമായി പുറത്താകാതെ ടെംബ ബവുമയും ക്രീസിലുണ്ട്.
നേരത്തെ ആദ്യ ഇന്നിങ്‌സിലെ 74 റൺസിന്റെ ലീഡുമായി ഇറങ്ങിയ നിലവിലെ ചാംപ്യന്മാർ രണ്ടാം ഇന്നിങ്‌സിൽ 24.5 ഓവറിൽ 73 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് വീണെങ്കിലും വാലറ്റത്ത് മിച്ചൽ സ്റ്റാർക്ക് രക്ഷയ്‌ക്കെത്തുകയായിരുന്നു. 136 പന്തുകൾ നേരിട്ട സ്റ്റാർക്ക് അഞ്ചുഫോറുകൾ അടക്കം 58 റൺസ് നേടി. 53 പന്തിൽ 17 റൺസെടുത്ത് ഹേസൽവുഡ് മികച്ച പിന്തുണ നൽകി. 43 റൺസ് നേടിയ അലക്‌സ് ക്യാരിക്ക് മാത്രമാണ് ഓസീസ് ടോപ് ഓർഡർ നിരയിൽ തിളങ്ങാനായത്.
നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 212 റൺസിന് 138 റൺസിന്റെ മറുപടിയാണ് ദക്ഷിണാഫ്രിക്ക നൽകിയത്. ആറ് വിക്കറ്റ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടെംബ ബാവുമ 36 റൺസും ഡേവിഡ് ബെഡിങ്ഹാം 45 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്‌സിൽ ബാറ്റിങ്ങിനെത്തിയ ഓസീസിന് വേണ്ടി സ്റ്റീവൻ സ്മിത്ത്, ബ്യൂ വെബ്സ്റ്റർ എന്നിവർ മാത്രമാണ് തിളങ്ങാനായത്. സ്റ്റീവൻ സ്മിത്ത് 66 റൺസ് നേടിയപ്പോൾ ബ്യൂ വെബ്സ്റ്റർ 72 റൺസ് നേടി. കാഗിസോ റബാഡ ഇരു ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റുകൾ നേടി.
Content Highlights- Aiden Markram Century in WTC finals against australia