
ഇന്ത്യന്‍ താരം കരുണ്‍ നായരുടെ തിരിച്ചുവരവിനെ പ്രശംസിച്ച് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് താരത്തെ ടീമിലേക്ക് സ്വാഗതം ചെയ്ത് ഗംഭീര്‍ സംസാരിച്ചത്. ടീമിലെ അരങ്ങേറ്റക്കാരായ സായ് സുദര്‍ശനെയും അര്‍ഷ്ദീപ് സിംഗിനെയും ടെസ്റ്റ് ടീമിലേക്ക് സ്വാഗതം ചെയ്തതിനൊപ്പം കരുണ്‍ നായരുടെ തിരിച്ചുവരവിനെ പ്രശംസിക്കുകയും ചെയ്തു.
'തിരിച്ചുവരവുകള്‍ ഒരിക്കലും എളുപ്പമല്ല. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അത്ഭുതകരമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. നിങ്ങള്‍ നേടിയെടുത്ത റണ്‍സിന്റെ എണ്ണത്തിലുപരി ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവമാണ് നിങ്ങളെ ടീമിലെത്തിച്ചതും. അതുതന്നെയാണ് മുഴുവന്‍ ടീമിനെയും പ്രചോദിപ്പിക്കുന്നതും. സ്വാഗതം കരുണ്‍', ഗംഭീര്‍ പറഞ്ഞു. ബിസിസിഐ ടിവി പുറത്തിറക്കിയ വീഡിയോയിലായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.
ഇംഗ്ലണ്ടിനെതിരായ പരമ്പര ജൂൺ 20 ന് ഹെഡിംഗ്‌ലിയിൽ ആരംഭിക്കും. തുടർന്നുള്ള മത്സരങ്ങൾ എഡ്ജ്ബാസ്റ്റൺ, ലോർഡ്‌സ്, ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ട്, ദി ഓവൽ എന്നിവിടങ്ങളിൽ നടക്കും.
ഇംഗ്ലീഷ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് കരുണ്‍ നായരുടെ സാന്നിധ്യമായിരുന്നു. 2017ല്‍ അവസാന ടെസ്റ്റ് കളിച്ച കരുണ്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കരുണിന് ടീമിലേക്ക് അവസരമൊരുക്കിയത്.
ടെസ്റ്റില്‍ നേരത്തെ ട്രിപ്പിള്‍ സെഞ്ച്വറി അടക്കം നേടിയിരുന്ന കരുണ്‍ നായര്‍ക്ക് അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമെല്ലാം വിരമിച്ച സാഹചര്യത്തില്‍ കരുണ്‍ നായര്‍ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് കരുണ്‍ നായര്‍. കഴിഞ്ഞ ആഭ്യന്തര സീസണിലെ താരം ആകെ ഒമ്പത് സെഞ്ച്വറികള്‍ നേടി. ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ കപ്പ് നേടിയ വിദര്‍ഭയുടെ താരമായിരുന്നു കരുണ്‍ നായര്‍. നാല് സെഞ്ച്വറികള്‍ രഞ്ജിയില്‍ നേടി താരം 863 റണ്‍സ് വിദര്‍ഭക്കായി നേടി. പരമ്പര ഇംഗ്ലണ്ടിലായതിനാല്‍ കൗണ്ടിയിലെ പരിചയവും പ്രകടനവും കരുണ്‍ നായരെ തുണച്ചിട്ടുണ്ട്.
Content Highlights: Gautam Gambhir hails Karun Nair's "never-give-up attitude"