
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ തകർപ്പൻ റെക്കോർഡുകൾ തകർത്ത് ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലിന്റെ ആദ്യ ദിനം ബാറ്റ് ചെയ്ത ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ അടിപതറി നിൽക്കവേ ക്രീസിലെത്തിയ താരം 66 റൺസ് നേടിയാണ് പുറത്തായത്. ഈ നിർണായക ഇന്നിങ്സിനിടെയായിരുന്നു പല വമ്പൻ റെക്കോർഡുകളിലും സ്മിത്ത് തന്റെ പേരിലെഴുതിച്ചേർത്തത്.
ഇതോടെ ലോർഡ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന സന്ദർശക ബാറ്റർ എന്ന റെക്കോഡ് സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി. 99 വർഷങ്ങൾക്ക് മുൻപ് മുൻ ഓസ്ട്രേലിയൻ താരം വാറൻ ബാർഡ്സ്ലി സ്ഥാപിച്ച റെക്കോഡാണ് സ്മിത്ത് പഴങ്കഥയാക്കിയത്. 575 റൺസാണ് ബാർഡ്സ്ലി ലോർഡ്സിൽ നേടിയിട്ടുള്ളത്. 1909-1926 കാലഘട്ടത്തിലായിരുന്നു താരം ലോർഡ്സിൽ കളിച്ചത്. ലോർഡ്സിൽ ഇതുവരെ ആറ് ടെസ്റ്റ് കളിച്ച സ്റ്റീവ് സ്മിത്തിന്റെ ഇപ്പോളത്തെ റൺസ് നേട്ടം 591 റൺസാണ്.
Steve Smith loves visiting the 'home of cricket' #WTC25 pic.twitter.com/xoP0h9H6Yo
— cricket.com.au (@cricketcomau) June 11, 2025
ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സ്റ്റീവ് സ്മിത്ത് നേടുന്ന അഞ്ചാമത്തെ അർധസെഞ്ച്വറി കൂടിയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പിറന്നത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ സന്ദർശക താരമായി സ്മിത്ത് മാറി. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ശിവ്നരൈൻ ചന്ദർപോളാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ കിടിലൻ റെക്കോഡുള്ള സ്മിത്ത്, 2015 ൽ അവിടെ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 2019 ൽ 92 റൺസും, 2023 ൽ സെഞ്ച്വറിയും താരം അവിടെ നേടി.
നിലവിൽ ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിൽ കൂടുതൽ ടെസ്റ്റ് റൺസ് നേടുന്ന സന്ദർശക ബാറ്റർമാരിൽ രണ്ടാം സ്ഥാനത്താണ് സ്റ്റീവ് സ്മിത്ത്. ഡോൺ ബ്രാഡ്മാൻ മാത്രമാണ് റെക്കോർഡിൽ സ്മിത്തിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ അർധസെഞ്ച്വറികൾ നേടുന്ന സന്ദർശക താരമെന്ന റെക്കോഡും ഇന്ന് സ്മിത്ത് സ്വന്തമാക്കി. നിലവിൽ ഇംഗ്ലണ്ടിൽ 18 അർധസെഞ്ച്വറികളായ താരം 17 അർധസെഞ്ച്വറികൾ നേടിയ വിവിയൻ റിച്ചാർഡ്സിനെയാണ് മറികടന്നത്.
Content Highlights: WTC Final 2025: Steve Smith breaks record for most Test runs at Lord’s by visiting batter