'ഐപിഎല്ലിൽ പുനരാംഭിച്ചപ്പോൾ തിരികെ വരാതിരുന്നത് വ്യക്തിപരമായ തീരുമാനം': മിച്ചൽ സ്റ്റാർക്

'ധരംശാലയിൽ കളിച്ച താരങ്ങൾക്കാണ് വ്യത്യസ്തമായ ഒരു അനുഭവമുണ്ടായത്'

dot image

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്ക് പിന്നാലെ ഐപിഎൽ പുനരാരംഭിച്ചപ്പോൾ തുടർന്ന് ഐപിഎൽ കളിക്കാൻ വരാതിരുന്നതിൽ പ്രതികരിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്. 'ഐപിഎൽ തുടർന്ന് കളിക്കാതിരുന്ന എന്റെ തീരുമാനത്തിൽ ഞാൻ തൃപ്തനാണ്. അന്നത്തെ സാഹചര്യവും അതു കൈകാര്യം ചെയ്ത രീതിയും അനുസരിച്ചാണ് ഞാൻ ഇത്തരമൊരു തീരുമാനമെടുത്തത്. എനിക്ക് എന്റേതായ ചോദ്യങ്ങളും ആശങ്കകളുമുണ്ടായിരുന്നു. മറ്റുള്ള കാര്യങ്ങളെല്ലാം കാലം തെളിയിക്കട്ടെ,' സ്റ്റാർക് ഒരു ഓസ്ട്രേലിയൻ മാധ്യമത്തോട് പ്രതികരിച്ചു.

'പാകിസ്താൻ ആതിഥേയരായ ചാംപ്യൻസ് ട്രോഫിയിലും ‍ഞാൻ പങ്കെടുത്തിരുന്നില്ല. അത് എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. ഐപിഎൽ മത്സരങ്ങൾ മുടങ്ങിയപ്പോൾ ഓസ്ട്രേലിയയുടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ അടക്കമുള്ള മത്സരങ്ങളിലേക്കായി എന്റെ ശ്രദ്ധ. ഓരോ ടീമിലെയും താരങ്ങളുടെയും അനുഭവങ്ങൾ വ്യത്യസ്തമാകാം. ധരംശാലയിൽ കളിച്ച താരങ്ങൾക്കാണ് വ്യത്യസ്തമായ ഒരു അനുഭവമുണ്ടായത്. ഐപിഎൽ പുനരാരംഭിച്ചപ്പോൾ ഒരുപാട് താരങ്ങൾ തിരികെ വന്നു. എന്നാൽ മടങ്ങിവരേണ്ടെന്നായിരുന്നു എന്റെയും ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗിന്റെയും തീരുമാനം. അത് വ്യക്തിപരമായ തീരുമാനമാണ്,' സ്റ്റാർക് വ്യക്തമാക്കി.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരങ്ങളായിരുന്നു മിച്ചൽ സ്റ്റാർകും ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗും. സ്റ്റാർകിന്റെ സാന്നിധ്യം ഡൽഹിക്ക് സീസണിൽ നിർണായകമായിരുന്നു. സീസണിൽ ഡൽഹിക്ക് പ്ലേ ഓഫിൽ കടക്കാനും സാധിച്ചില്ല. 14 മത്സരങ്ങളിൽ നിന്ന് ഏഴ് വിജയങ്ങൾ ഉൾപ്പെടെ 15 പോയിന്റുമായി ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഡൽഹി ഫിനിഷ് ചെയ്തത്.

Content Highlights: Mitchell Starc reveals the reason behind not returning to IPL after resumption

dot image
To advertise here,contact us
dot image