'അപകടം നടക്കുന്നുണ്ടെന്ന് കോഹ്ലി അറിഞ്ഞിരുന്നെങ്കില്‍ ആ നിമിഷം ഇറങ്ങിപ്പോകുമായിരുന്നു'; പിന്തുണച്ച് മുന്‍ താരം

'പുറത്തെ സംഭവങ്ങള്‍ ഒരുപക്ഷേ രാഷ്ട്രീയക്കാര്‍ അറിഞ്ഞിരിക്കാം'

dot image

ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയാഘോഷ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുപെട്ട് ആളുകള്‍ മരിച്ചത് തത്സമയം വിരാട് കോഹ്‌ലി അറിയാനിടയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ദാരുണസംഭവത്തില്‍ അതുല്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ഈ സംഭവം വിരാട് കോഹ്‌ലി അറിഞ്ഞിരുന്നെങ്കില്‍ ആ നിമിഷം സ്വീകരണ ചടങ്ങ് മതിയാക്കി ഇറങ്ങുമായിരുന്നെന്നും അതുല്‍ വാസന്‍ പറഞ്ഞു.

'ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുനടന്ന അപകടം കോഹ്‌ലി അറിഞ്ഞുകാണാനിടയില്ല. അദ്ദേഹത്തെ എനിക്ക് ചെറിയ പ്രായം മുതലേ വ്യക്തിപരമായി അറിയാം. പുറത്ത് ആളുകള്‍ മരിച്ചുവീഴുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും കോഹ്‌ലി സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല', മുന്‍ പേസര്‍ എന്‍ഐയോട് പറഞ്ഞു.

'പുറത്തെ സംഭവങ്ങള്‍ ഒരുപക്ഷേ രാഷ്ട്രീയക്കാര്‍ അറിഞ്ഞിരിക്കാം. കാരണം അവര്‍ യാതൊരു ദയയുമില്ലാത്തവരാണ്. അവരുടെ തൊലിക്കട്ടിയും അപാരമാണ്. അതുപോലോ ആര്‍സിബി ടീം ഉടമകളെപ്പോലെയുള്ള കോര്‍പറേറ്റുകളും ഇക്കാര്യം അറിഞ്ഞിരിക്കാം. അവര്‍ക്കിതൊന്നും പ്രശ്‌നമല്ല. കാരണം ബാലന്‍സ് ഷീറ്റില്‍ ലാഭവും വരുമാനവും കാണിക്കുക എന്നത് മാത്രമാണ് അവര്‍ക്ക് പ്രധാനം', അതുല്‍ വാസന്‍ ചൂണ്ടിക്കാട്ടി.

'എന്നാല്‍ വിരാട് കോഹ്‌ലി അടക്കമുള്ള ആര്‍സിബി താരങ്ങള്‍ പുറത്തു നടക്കുന്നതൊന്നും അറിഞ്ഞു കാണില്ല. ശരിയായ ആശയവിനിമയവും അവിടെ നടന്നു കാണില്ല. ഇക്കാര്യം എല്ലാവരും അറിഞ്ഞു കഴിഞ്ഞപ്പോഴേക്കും അവര്‍ക്കൊന്നും ചെയ്യാനോ പറയാനോ കഴിയാത്ത സാഹചര്യവുമായി. പുറത്തെ കാര്യങ്ങളെല്ലാം വിരാട് കോഹ്ലി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ആ നിമിഷം അവര്‍ പുറത്തുപോവുമായിരുന്നു,' അതുല്‍ വാസന്‍ പിടിഐയോട് പറഞ്ഞു.

ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ തിക്കിലും തിരക്കിലും പെടുകയായിരുന്നു. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Also Read:

അതിനിടെ റോയല്‍ ചലഞ്ചേഴ്‌സ് മാനേജ്‌മെന്റിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. പൊലീസ് പരിപാടിക്ക് അനുമതി നല്‍കുന്നതിന് മുന്‍പേ വിക്ടറി പരേഡിനെ കുറിച്ച് ആര്‍സിബി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. മരണസംഖ്യ രണ്ടക്കത്തില്‍ എത്തിയപ്പോഴും വിക്ടറി പരേഡിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ക്ക് ശേഷം ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ അനുശോചന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. മരണസംഖ്യ ഉയരുമ്പോള്‍ ദുരന്തത്തിനിടയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോഹ്ലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു.

പൊലീസിനെ പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍, എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ബിസിസിഐയ്ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Content Highlights: Former Indian pacer defends Kohli after stampede during celebrations leads to loss of lives

dot image
To advertise here,contact us
dot image