ശ്രേയസും പാട്ടിദാറും ഫൈനലില്‍ ഏറ്റുമുട്ടുന്നത് ആദ്യമായല്ല! പോരാട്ടം മുറുകും

ഈ സീസണില്‍ ഇരു ടീമുകളും ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ ആര്‍.സി.ബി. രണ്ട് മത്സരത്തിലും പഞ്ചാബ് ഒരു മത്സരത്തിലുമാണ് വിജയിച്ചത്

dot image

ന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. ഇതുവരെ ഐ.പി.എല്‍ ട്രോഫി നേടാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതോടെ ഐ.പി.എല്ലില്‍ പുതിയ ചാമ്പ്യന്‍മാരും പിറക്കും.

ആര്‍.സി.ബിയെ നയിക്കുന്ന രജത് പാട്ടിദാറും പഞ്ചാബിനെ നയിക്കുന്ന ശ്രേയസ് അയ്യരും ആദ്യമായല്ല ഫൈനലില്‍ നേര്‍ക്ക് നേര്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇരുവരും നയിച്ച ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു. അയ്യര്‍ മുംബൈയെ നയിച്ചപ്പോള്‍ പാട്ടിദാര്‍ മധ്യപ്രദേശിന്റെ നായകനായിരുന്നു. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ അരങ്ങേറിയ ഫൈനലില്‍ ശ്രേയസ് അയ്യരും കൂട്ടരുമായിരുന്നു വിജയം കൈവരിച്ചത്.

ആദ്യം ബാറ്റ് വീശിയ മധ്യപ്രദേശ് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ 81(40) ബലത്തില്‍ 174 റണ്‍സ് നേടി. ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും പരാജയപ്പെട്ട ബാറ്റിങ്ങില്‍ ആറ് ഫോറും രണ്ട് സിക്‌സറുമടിച്ചാണ് പാട്ടിദാര്‍ മധ്യപ്രദേശിനെ പൊരുതാവുന്ന ടോട്ടലില്‍ എത്തിക്കുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.

മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് 35 പന്തില്‍ 48 റണ്‍സ് നേടി, അജിങ്ക്യ രഹാനെ 37 റണ്‍സുമായി മധ്യനിരയില്‍ നങ്കൂരമിട്ടു. ശ്രേയസ് അയ്യര്‍ക്ക് ഒമ്പത് പന്തില്‍ 16 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ, സൂര്യാന്‍ഷ് ഷെഡ്ജ് മത്സരം മുംബൈക്ക് വേണ്ടി സ്വന്തമാക്കുകയായിരുന്നു, വെറും 15 പന്തില്‍ നിന്ന് പുറത്താകാതെ 36 റണ്‍സ് നേടിയ അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത അദ്ദേഹം തന്നെയാണ് കളിയിലെ താരം.

ഐ.പി.എല്‍ ഫൈനലിലേക്ക് കടക്കുമ്പോള്‍ ഇതൊന്നും ബാധിക്കില്ലെങ്കിലും ഇരുവരും തമ്മിലുള്ള പോരാട്ടത്തിനായുള്ള ആവേശത്തിലാണ് ആരാധകര്‍. ഈ സീസണില്‍ ഇരു ടീമുകളും ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ ആര്‍.സി.ബി. രണ്ട് മത്സരത്തിലുും പഞ്ചാബ് ഒരു മത്സരത്തിലുമാണ് വിജയിച്ചത്. ക്വാളിഫയര്‍ ഒന്നില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് ആര്‍.സി.ബി പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 101 റണ്‍സ് നേടി എല്ലാവരും പുറത്തായപ്പോള്‍ ആര്‍.സി.ബി 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മത്സരം വിജയിച്ചു. ഇന്ന് വൈകിട്ട് 7.30ന് അഹമ്മബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക.

Content Highlights- Rajat Patidar and Shreyas Iyer have played against each other in finals as captains of Different teams

dot image
To advertise here,contact us
dot image