'ഞാനുണ്ടല്ലോ, ഒന്നും പേടിക്കേണ്ട'; കോച്ചിന് വാക്കുനല്‍കി ബുംമ്ര, 'ട്വിസ്റ്റി'ന് മുന്‍പുള്ള വീഡിയോ വൈറല്‍

ജസ്‌പ്രീത് ബുംമ്രയുടെ കിടിലൻ യോർക്കർ പ്രതിരോധിക്കാനാക്കാതെ സുന്ദർ ക്ലീൻ ബൗള്‍ഡ് ആകുകയായിരുന്നു

dot image

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗുജറാത്ത് ടൈറ്റൻസ് - മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ പോരാട്ടത്തിന്റെ ​ഗതിമാറ്റിയ നിമിഷമായിരുന്നു മുംബൈ പേസർ ജസ്പ്രീത് ബുംമ്രയുടെ പന്തിൽ ​ഗുജറാത്ത് താരം വാഷിംഗ്ടൺ സുന്ദർ പുറത്തായത്. ഗുജറാത്ത് ടൈറ്റൻസിനായി സായി സുദർശനൊപ്പം തകർപ്പൻ കൂട്ടുകെട്ട് ഉയർത്തി സ്കോർ മുന്നോട്ടുകൊണ്ടുപോവുമ്പോൾ ആയിരുന്നു വാഷിംഗ്ടൺ സുന്ദറിന്റെ വിക്കറ്റ് ബുംമ്ര സ്വന്തമാക്കുന്നത്. മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ വിക്കറ്റ് ആയിരുന്നു അത്.

14-ാം ഓവറിലെ നാലാം പന്തില്‍ ജസ്‌പ്രീത് ബുംമ്രയുടെ കിടിലൻ യോർക്കർ പ്രതിരോധിക്കാനാക്കാതെ സുന്ദർ ക്ലീൻ ബൗള്‍ഡ് ആകുകയായിരുന്നു. പിന്നാലെയാണ് മത്സരം മുംബൈ ഇന്ത്യൻസിന്റെ വരുതിയിലെത്തുന്നത്. ഈ വിക്കറ്റ് വീഴുന്നതിന് തൊട്ടുമുൻപ് ബൗണ്ടറി ലെെനിൽ നടന്ന ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുകയാണ്.

മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനയും ബുംമ്രയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഗുജറാത്ത് ബാറ്റിംഗിനിടെ മത്സരം സ്വന്തമാക്കാൻ മുംബൈ താരങ്ങൾ പരിശ്രമിക്കുന്നതിനിടെയാണ് ബാറ്റിംഗ് പരിശീലകൻ കീറൺ പൊള്ളാർഡും ജയവർധനയെയും ബൗണ്ടറി ലെെനിന് സമീപത്ത് എത്തിയത്. ഇവരോട് സംസാരിക്കുന്നതിനിടെ കുഴപ്പമില്ലെന്ന ഭാവത്തിൽ ബുംമ്ര കെെകൾ കൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. ഇതിനുപിന്നാലെ ജയവർധനെയും പൊള്ളാർഡും ഡഗ്ഔട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.

'എന്റെ ജോലി എനിക്ക് നന്നായി അറിയാം. ഞാൻ ഇവിടെയുണ്ട്. എനിക്ക് ഒരു അവസരം തന്ന് സമാധാനത്തോടെ ഇരിക്കൂ', എന്നാണ് ബുംമ്ര പറഞ്ഞയുന്നതെന്ന് കമന്ററി പാനലിൽ‌ ഇരിക്കുകയായിരുന്ന ജതിൻ സാപ്രു പറഞ്ഞു. എന്തായാലും ഈ നിമിഷത്തിന് തൊട്ടുപിന്നാലെ ​ഗുജറാത്തിനെ തകർത്ത് ബുംമ്രയുടെ യോർക്കർ പിറന്നു. ഒരിക്കലും പിടികിട്ടാത്തതും കാലുതകര്‍ക്കുന്നതുമായ യോര്‍ക്കറാണ് ബുംമ്ര വാഷിങ്ടന്‍ സുന്ദറിനെതിരെ എറിഞ്ഞത്. ബുംമ്രയുടെ അണ്‍ഓര്‍ത്തഡോക്സ് ആക്ഷനില്‍ നിന്ന് വന്ന 143 കിലോമീറ്റര്‍ വേഗതയുള്ള പന്തിനെ മറികടക്കാന്‍ വാഷിങ്ടണ്‍ സുന്ദര്‍ ശ്രമിച്ചെങ്കിലും ബോളര്‍ ലെഗ് സ്റ്റംപില്‍ ഉദ്ദേശിച്ച പന്ത് കൃത്യമായി ക്രീസിന്റെ പുറത്ത് ടോയ്ക്ക് അടിച്ചിറക്കി. ഈ പന്തില്‍ വിക്കറ്റ് തെറിക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ക്രീസില്‍ വീണു പോകുന്നുമുണ്ട്.

ബുംമ്രയുടെ നിർണായക തിരിച്ചുവരവാണ് മത്സരം വീണ്ടും മുംബൈയുടെ വരുതിയിലെത്തിച്ചത്. ബുംമ്രയുടെ ആ നാല് ഓവറില്‍ വഴങ്ങിയത് വെറും 27 റണ്‍സും എടുത്തത് വിലപ്പെട്ട ഒരു വിക്കറ്റും. പിന്നാലെ 20 റൺസിന് മുംബൈ വിജയം സ്വന്തമാക്കി രണ്ടാം ക്വാളിഫയറിനുള്ള യോ​ഗ്യത നേടുകയും ചെയ്തു.

Content Highlights: Calm down I'm here': Jasprit Bumrah gestures to MI coach Mahela Jayawardene in win against GT

dot image
To advertise here,contact us
dot image